Sunday, October 28, 2007

പലിശയും കൈക്കൂലിയും

യമനെ,അതായത് സാക്ഷാല്‍ കാലനെ പിന്നില്‍നിന്നും കുത്തിവീഴ്ത്തി ഞാന്‍ അധികാരം പിടിച്ചെടുത്തു.ശേഷം ആദ്യം കണ്ട മാന്യന്റെ മുമ്പില്‍ച്ചെന്ന് സ്വയം പരിചയപ്പെടുത്തി.ഐഡന്റിറ്റി കാര്‍ഡും കാണിച്ചു.
“ഞാന്‍ ഇപ്പോഴത്തെ കാലന്‍.മരണം നടത്തുന്നവന്‍.”
മാന്യന്‍ ഭയഭക്തിബഹുമാനാദികളാല്‍ എന്നെ താണുവണങ്ങി.
“ഞാന്‍ വിചാരിച്ചാല്‍ ഇപ്പോള്‍ ഈനിമിഷം നിങ്ങളുടെ മരണം നടപ്പാക്കാം.കാരണം കണക്കനുസരിച്ച് ഇപ്പോഴാണ് നി‍ങ്ങളുടെ മരണമുഹൂര്‍ത്തം.”
അയാള്‍ കാലുപിടിച്ചു. “അങ്ങനെ പറയരുത്.എന്താന്നുവെച്ചാല്‍ ചെയ്യാം.”
“കാണേണ്ടതുപോലെ കണ്ടാല്‍ മതി” എന്ന് ഞാന്‍ അര്‍ത്ഥഗര്‍ഭമായി ചിരിച്ചു.
“എത്രയാന്ന് സാറുതന്നെ പറഞ്ഞാല്‍ മതി.”
ആദ്യത്തെ കേസായതുകൊണ്ട് ഞാന്‍ ആര്‍ത്തി പിടിച്ചില്ല.
“ഒരു അമ്പതിനായിരത്തേല്‍ നിര്‍ത്താം.”
അയാള്‍ എന്നെയും കൂട്ടി ബ്ലേഡുകാരന്‍ ഗീവറീതിന്റെ വീട്ടിലേക്കു നടന്നു.
ഗീവറീത് പുതുപുത്തന്‍ നോട്ടുകളെണ്ണി പലിശക്കണക്കു പറയുമ്പോള്‍ ഞാന്‍ എന്റെ അടുത്ത ഇരയെ കണ്ടെത്തിയ സന്തോഷത്തിലായിരുന്നു.

4 comments:

Murali K Menon said...

:)

ഏ.ആര്‍. നജീം said...

ഹ ഹാ...അപ്പോ അതാണ് സംഭവം അല്ലെ, നടക്കട്ടെ...
:)

ദിലീപ് വിശ്വനാഥ് said...

അപ്പൊ അതും സ്വകാര്യവല്‍കരിച്ചോ?

Anoop Technologist (അനൂപ് തിരുവല്ല) said...

നല്ല കഥ. നന്നായിട്ടെഴുതിയിരിക്കുന്നു.