Wednesday, October 31, 2007

ഉറുമ്പുശല്യം

വീടിനുള്ളിലെ തറയിലാകെ ഉറുമ്പുകള്‍ പെരുകി.ഡി.ഡി.റ്റി.പ്രയോഗത്തിലൊന്നും അവ പിന്മാറിയില്ല.എങ്ങോട്ടു ചവിട്ടിയാലും ഉറുമ്പുകടി.
ലോക്കല്‍കമ്മറ്റി പിരിവുകാര്‍ വന്നു പോയതിനുശേഷം,അത്ഭുതം,ഒറ്റ ഉറുമ്പുപോലും അവശേഷിച്ചില്ല.അവര്‍ തന്ന രസീത് കാറ്റില്‍ പറന്ന് തറയില്‍ പതിച്ചിരുന്നു!

കാലം

കാലം ലക്ഷണമൊത്ത നിത്യഹരിതനായകന്‍.
അന്ധനും ബധിരനും മൂകനുമായതിനാല്‍ സര്‍വ്വസാക്ഷിയല്ല.
അതോ സ്ഥിതപ്രജ്ഞനോ?
മനുഷ്യന്‍ മാതൃകയാക്കേണ്ടത് കാലത്തെയാണ്.
ജീവിക്കുന്ന ശവമായ കാലത്തേക്കാള്‍ ഉചിതമായ മാതൃക മറ്റെന്ത്?

മാറാപ്പ്

മാളികമുകളേറിയില്ല.
എന്നിട്ടും തോളില്‍ മാറാപ്പു വീണു.
ഈശ്വരന്റെ നീതിശാസ്ത്രം
-ദശാസന്ധി.
ഭാഗ്യം,മാറാപ്പിനു ഭാരമുണ്ടായിരുന്നില്ല.

Tuesday, October 30, 2007

സ്കൂള്‍ പ്രവേശനം

എല്ലാവരുമുള്ള,എന്നാല്‍ ആരുമില്ലാത്ത പങ്കജാക്ഷി മകളെ ഒന്നാംക്ലാസില്‍ ചേര്‍ക്കാനായി സ്കൂളിലെത്തി.തുറന്നുവെച്ച രജിസ്റ്ററില്‍നിന്നു മുഖമുയര്‍ത്താതെ ഹെഡ്‌മാസ്റ്റര്‍ ചോദിച്ചു:
“കുട്ടീടെ പേര്?”
“രാധ.സാറിനറിയാലോ.”
“നിങ്ങടെ പേര്?”
“പങ്കജാക്ഷി.സാറിനറിയാലോ.”
“നിങ്ങടെ തൊഴില്‍?”
“അത്........സാറിനറിയാലോ”
ആദ്യം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ടോ ഒടുവില്‍ വളരെ പതുക്കെയാണ് ഹെഡ്‌മാസ്റ്റര്‍ ചോദിച്ചത്.
“കുട്ടീടെ അച്ഛന്റെ പേര്?”
പങ്കജാക്ഷി ചിരിച്ചു.
“അതും ഞാന്‍ പറഞ്ഞുതരണോ?!”

ജന്മശിക്ഷ

അയാള്‍ തന്നെയാണ് കൊലപാതകങ്ങളത്രയും ചെയ്തതെന്ന് കോടതിക്കു ബോദ്ധ്യമായ സാഹചര്യത്തില്‍ അയാളെ തൂക്കിക്കൊല്ലുകതന്നെയാണ് വേണ്ടതെന്ന് എല്ലാവരും ഒന്നടങ്കം ആര്‍ത്തുവിളിച്ചു.
എന്നാല്‍ ജഡ്ജി അതിലും വലിയ ശിക്ഷയാണ് തീരുമാനിച്ചത്.
ജഡ്ജി അയാളെ ജീവിക്കാന്‍ വിധിച്ചു.

വില്‍പ്പന

അഭ്യസ്തവിദ്യനും തൊഴില്‍‌രഹിതനുമായ ഞാന്‍ സ്ത്രീവിമോചനപ്രസ്ഥാനക്കാരുടെ സമ്മേളനത്തില്‍ പ്രസംഗിച്ച് മടങ്ങിയെത്തുമ്പോള്‍ വീട്ടില്‍ എന്നെയും കാത്ത് വിപ്ലവസുഹൃത്ത്.
പച്ചവെള്ളത്തിനും പച്ചവര്‍ത്തമാനത്തിനുമിടയ്ക്ക് എന്റെ ദാരിദ്ര്യദു:ഖത്തിനുള്ള പരിഹാരം പരിഹാസരൂപേണ അവന്‍ നിര്‍ദേശിച്ചു.
ഒരു ഊഞ്ഞാലാട്ടത്തിനുശേഷം മനസ്സ് അതംഗീകരിച്ചു.
-സുഹൃത്തെ,നാളെ എന്റെ വിവാഹമാണ്.വധുവിനെ ഞാനറിയില്ല.

Monday, October 29, 2007

സോമന്‍

സോമന്‍ എന്റെ ആരുമായിരുന്നില്ല,കുരിശുകവലയില്‍ മുറുക്കാന്‍‌കട നടത്തുന്നയാള്‍ എന്നതൊഴികെ.
ഒരാഴ്ചയായി കട അടഞ്ഞുകിടന്നു.
സഹമുറുക്കാന്‍‌കാരനായ ചങ്ങാതിയോട് കാരണം തിരക്കിയപ്പോള്‍ തികച്ചും സാധാരണവും അപ്രധാനവുമെന്ന മട്ടില്‍ അയാള്‍ പറഞ്ഞു.
“നിങ്ങളറിഞ്ഞില്ലേ,സോമന്‍ മരിച്ചു.”
സോമന്‍ കാലിനു വേദന കൂടുതലായി ആശുപത്രിയിലാണെന്ന് അറിയാമായിരുന്നെങ്കിലും ഈ വാര്‍ത്ത ഞാന്‍ പ്രതീക്ഷിച്ചതല്ല.ഇട‌യ്ക്ക് മറ്റുചിലര്‍-തമ്പിയും ശിവരാമനും-കട തുറക്കുമായിരുന്നു.
ഉള്‍ക്കൊള്ളാനാവാത്ത ആ യാഥാര്‍ത്ഥ്യത്തിന്റെ നിസ്സഹായാവസ്ഥയില്‍ ഞാന്‍ ചുട്ടുപൊള്ളി.
രാഷ്ട്രീയം,സാഹിത്യം,സംഗീതം ഇവയൊന്നും സംസാരിക്കാന്‍ ഇനി സോമനില്ല!
ഒന്നു കരയണമെന്നുണ്ട്,അതിനും കഴിയുന്നില്ല.ഹൃദയത്തില്‍ കനത്ത ഭാരം വിങ്ങിനിറഞ്ഞു നില്‍ക്കുന്നു.
സോമന്‍ ഇതു പ്രതീക്ഷിച്ചു കാണുമോ?
ആശുപത്രിക്കിടക്കയില്‍ കിടന്ന് എപ്പോഴെങ്കിലും അയാള്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവുമോ?
-അന്നുരാത്രി കടയടയ്ക്കുമ്പോള്‍ അനുഭവപ്പെട്ട അസഹ്യമായ കാലിനുവേദന എന്നെന്നേക്കുമായി തന്നെ കൊണ്ടുപോകാന്‍ വന്നതാണെന്ന്.മരണത്തിന്റെ ക്ഷണക്കുറിപ്പായിരുന്നു ആ വേദന എന്ന് അയാള്‍ക്കു തോന്നിയിട്ടുണ്ടാവുമോ?
ചികിത്സ കഴിഞ്ഞ് വീണ്ടും കടയില്‍ വരാം എന്ന വിചാരത്തിലാവില്ലേ അയാള്‍ ആശുപത്രിയില്‍ പോയത്?
കിഡ്‌നിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടുപോയത് ഏറെ വൈകിയാണറിഞ്ഞതത്രേ!
സോമന്‍ എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഒരു വിടവാണ്.മറ്റൊരാളോടു പറഞ്ഞുമനസ്സിലാക്കാന്‍ ആവാത്ത വിടവ്.
പക്ഷെ,ഇപ്പോഴും എനിക്കറിയില്ല,സോമന്‍ എനിക്ക് ആരായിരുന്നുവെന്ന്?
ആരോ..അതെ,മരണവാര്‍ത്ത കേട്ടു ദു:ഖം തോന്നാന്‍ മാത്രം അടുപ്പമുള്ള ആരോ ആയിരുന്നു എനിക്ക് സോമന്‍.