Wednesday, September 9, 2009

കത്ത്

ഇന്നെങ്കിലും പോസ്റ്റ്‌ ചെയ്യണം.കഴിഞ്ഞ നാലുദിവസങ്ങളിലും കൊണ്ടുപോയെങ്കിലും മറന്നു.വൈകിട്ട് വന്നു് ബാഗു തുറക്കുമ്പോഴാണ്‌ മറന്നതോര്‍ക്കുന്നത്‌.
ഇന്ന്‌ ഓഫീസ്‌ അവധിയാണ്‌. തുണിയലക്കാന്‍ വീണുകിട്ടി‍യ ഒരിടവേള. പുറത്തിറങ്ങേണ്ടാത്ത ഒരു ദിവസം എന്നത്‌ വല്ലാത്ത മോഹമാണ്‌. പക്ഷെ ഇന്ന്‌ ഈ കത്ത്‌ പോസ്റ്റുചെയ്തേ മതിയാകൂ. മറുകുറി പ്രതീക്ഷിക്കുന്നയാളിന്റെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കുന്നത്‌ ക്രൂരമാണ്‌. പ്രതീക്ഷിക്കുന്ന കത്ത്‌ കിട്ടാ‍തെ വരുമ്പോഴുള്ള അവസ്ഥ നന്നായി അറിയാം.
പോസ്റ്റ്‌ ചെയ്യണമെങ്കില്‍ ജംഗ്ഷന്‍ വരെ നടന്നാല്‍ മതി. അതിനായി മാത്രം സാരിയുടുക്കണം. വല്ലാത്ത മടി തോന്നി‍. സാരമില്ല.ഇന്ന്‌ ഈ കത്ത്‌ ഇവിടെനിന്നും പുറപ്പെടണം.ഇനിയുള്ള ദിവസങ്ങള്‍ കടന്നുകിട്ടു‍വാന്‍ ആകെയുള്ളത്‌ അടുത്ത കത്തിനു വേണ്ടിയുള്ള കാത്തിരുപ്പു മാത്രമാണ്‌. അവിടെയും അങ്ങനെതയൊണല്ലോ.വേണമെങ്കില്‍ പോസ്റ്റുചെയ്യാന്‍ മറ്റാരെയെങ്കിലും ഏല്പിക്കാം.വിശ്വാസമില്ല. തപാല്‍പെട്ടി‍യിലിടാതെ ഇട്ടെന്നു്‌ കള്ളം പറയാമല്ലോ.അവിടെ കിട്ടി‍യാല്‍ കൃത്യം നാലാംപക്കം അടുത്തതിങ്ങെത്തും. എസ്‌.എം.എസ്സും ഇ മെയിലും സന്ദേശലോകം അടക്കി വാഴുന്ന ഈ കാലത്തും കയ്യക്ഷരരൂപം പൂണ്ട അല്പം മങ്ങിയ കടലാസുതയൊണ്‌ ഞങ്ങളുടെ ഹൃദയഭാഷ സാദ്ധ്യമാക്കുന്നത്‌. ആ തനിമയുള്ള ഊഷ്മളത മനസ്സിന്റെ സ്വകാര്യമാണ്‌. ആരോടും പറഞ്ഞറിയിക്കാനാവാത്ത ഒരു സൂക്ഷ്മാനുഭവം. ഒരിക്കലും നഷ്ടപ്പെടാത്ത സുഗന്ധം.
മടിയോടെയാണെങ്കിലും സാരിയുടുക്കുമ്പോള്‍ പിന്നി‍ല്‍ ചേച്ചിയുടെ അതൃപ്തിക്കും അമര്‍ഷത്തിനും ശബ്ദമുണ്ടായി."അവധി കിട്ടി‍യാലും വീട്ടി‍ലിരിക്കല്ല്‌.എങ്ങോട്ടാ‍ ഒരുങ്ങിക്കെട്ടി‍ എഴുന്നള്ളത്ത്‌?"ഒന്നം പറയാന്‍ തോന്നി‍യില്ല.പറഞ്ഞിട്ടു‍ കാര്യമില്ല.
കണ്ണാടിയുടെ മുമ്പില്‍ നോക്കി വെറുതെ ചിരിച്ചു. അല്പം ഉറക്കെത്തന്നെ‍ പറഞ്ഞു:"ദേ...ഇന്നയയ്ക്കുന്നു‍ണ്ടു് കേട്ടോ, നാളെത്തന്നെ കിട്ടും."
കണ്ണാടിയിലെ ആളിന്‌ ഇത്ര ഭംഗിയോ!!

ആകാശച്ചരിവില്‍ കറുത്ത മേഘങ്ങള്‍ കാണാം. വെയിലിനു മങ്ങല്‍. കുടയെടുക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണ്‌. നന്ദി.രാത്രിയിലും മഴയുണ്ടായിരുന്നു‍. ഇടവഴിയിലെ ചെമ്മണ്‍നിരത്തില്‍ ഉണങ്ങാത്ത വ്രണം പോലെ ഇടയ്ക്കിടെ വെള്ളം കെട്ടി‍ക്കിടക്കുന്നു‍. ആശാരിമാരുടെ പടിക്കലാണ്‌ കൂടുതല്‍. വേനല്‍ക്കാലത്തും അവിടെ ആകെ അളിപിളിയാണ്‌.മീനാക്ഷിപ്പണിക്കത്തി എതിരെ വരുന്നു‍.
"അയ്യോ,ഇന്നെന്താ താമസിച്ചുപോയേ?"അവരുടെ കണ്ണുകളില്‍ ഉല്‍ക്കണ്ഠ നിറഞ്ഞു.
"ഇന്നവധിയാ.പോസ്റ്റാപ്പീസുവരെ പോകാനിറങ്ങിയതാ."പണിക്കത്തിക്ക്‌ തൃപ്തിയായി. അവര്‍ വേലിയിറമ്പില്‍ ഒതുങ്ങിനിന്നു‍.
ഇന്നയച്ചാല്‍ നാളെ, അല്ലെങ്കില്‍ തിങ്കളാഴ്ച അവിടെ കിട്ടും. അന്നു തന്നെ‍ അടുത്തത്‌ ഇങ്ങട്ടെഴുതും. ബുധനാഴ്ചയെങ്കിലും ഇവിടെത്തും. വാസ്തവത്തില്‍ ഈ അക്ഷരങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ മുന്നോട്ടു‍ നയിക്കുന്നത്‌. ഇതുകൂടിയില്ലെങ്കില്‍.....ഈശ്വരാ...അവിടെ ജീവിതം വഴിമുട്ടി‍ നില്ക്കും.
ഇഷ്ടമില്ലാത്ത എല്ലാത്തില്‍ നിന്നം ഓടിയെത്താവുന്ന സങ്കേതം. അഭയാക്ഷരങ്ങള്‍.
ടാറിട്ട റോഡില്‍ കയറിയപ്പോള്‍ ജംഗ്ഷനില്‍ വന്നു തിരിച്ചിടുന്ന ബസ്സ്‌ കണ്ടു. ഇനി അതില്‍നിന്നി‍റങ്ങിവരുന്ന പലരോടും മീനാക്ഷിപ്പണിക്കത്തിയോടു പറഞ്ഞത്‌ ആവര്‍ത്തിക്കേണ്ടിവരും.
പ്രതീക്ഷിച്ചതുതന്നെ‍ സംഭവിച്ചു. ലോഹ്യങ്ങള്‍ വിരസമാണ്‌, അനാവശ്യവും.
പോസ്റ്റോഫീസിന്റെ വരാന്തയില്‍ ആരുമുണ്ടായിരുന്നി‍ല്ല. നല്ല സന്തോഷം തോന്നി‍. അകത്തിരിക്കുന്ന മാസ്റ്റര്‍ക്ക്‌ ചുവരിന്റെ മറവുകൊണ്ട്‌ കത്ത്‌ പെട്ടി‍യിലിടുന്നവരെ കാണാന്‍ കഴിയാത്തത്‌ ഭാഗ്യം.
കുട മടക്കി പടികള്‍ കയറി തിണ്ണയിലെ തൂണില്‍ ഘടിപ്പിച്ച ചുവന്ന പെട്ടി‍യുടെ സമീപത്തേക്ക്‌ നടന്നു. പെട്ടി‍യുടെ പിളര്‍ന്ന വായ എപ്പോഴും എല്ലാ കത്തുകളും സ്വീകരിക്കാന്‍ തയ്യാറാണ്‌.
അപ്പോഴാണ്‌, അപ്പോള്‍ മാത്രമാണോര്‍ത്തത്‌:-കത്തെടുക്കാന്‍ മറന്നുപോയല്ലോ!

Sunday, August 9, 2009

വിവരമില്ലാത്ത ചില വില്പനനികുതി ബുദ്ധിജീവികള്‍(സര്‍ക്കാര്‍ വക ഗുണ്ടാപിരിവ്)

ഓണക്കാലമായതോടെ വില്പനനികുതി ഉദ്യോഗസ്ഥര്‍ക്ക് ഹാലിളകിയിരിക്കുകയാണ്.കൈയ്യില്‍ കിട്ടുന്ന ഏതവന്റെയും കീശയില്‍ കയ്യിട്ടു പിടിച്ചുപറി നടത്തുന്ന ഇവര്‍ പക്ഷെ നിയമവിധേയമായാണ് ഈ കലാപരിപാടി നടത്തുന്നത്.കാരണം ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണല്ലോ.സര്‍ക്കാരിന്റെ മൌനാനുവാദവുമുണ്ടാകുമല്ലോ.

എന്നാല്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ല.അങ്ങനെയൊന്നുള്ളതായി ഇവരില്‍ പലര്‍ക്കും അറിയില്ലെന്നതാണു സത്യം.ആകെ അറിയുന്നത് റോഡിലിറങ്ങി ചരക്കുവണ്ടി തടഞ്ഞു നിര്‍ത്തി എന്തെങ്കിലും കാരണം പറഞ്ഞ് പണം പിരിക്കുക എന്നതു മാത്രമാണ്.പാവം വണ്ടിക്കാരനുണ്ടോ നിയമം അറിയുന്നു.ഏമാന്‍ പറയുന്നതെല്ലാം വകുപ്പുനിയമമാണെന്നു തെറ്റിദ്ധരിച്ച് പാവം പണം കൊടുത്ത് രക്ഷപെടുന്നു.

ഇപ്പോള്‍ നടന്ന സംഭവം ഒന്നു ശ്രദ്ധിക്കുക.

കൊല്ലത്തു നിന്നും ഒരു വ്യാപാരി തിരുവല്ലയിലെ വ്യാപാരിക്കു വില്‍ക്കുവാനായി ചരക്കുമായി പോകുന്നു.

വഴിക്ക് ആലപ്പുഴ ഇന്റലിജന്‍സ് പിടിക്കുന്നു.പരിശോധനക്കു ശേഷംആലപ്പുഴ വില്‍പ്പന നികുതി സ്ക്വാഡ് 1 ഇന്റലിജന്‍സ് ഇന്‍ സ്പെക്ടര്‍ ഒരു മഹാകാര്യം കണ്ടുപിടിച്ച് 5000രൂപയോളംപിഴ ചുമത്തുന്നു.
തിരുവല്ലയിലെ വ്യാപാരിക്ക് രജിസ്ട്രേഷന്‍ ഇല്ല എന്നതാണ് ഇന്‍ സ്പെക്റ്ററുടെ കണ്ടെത്തല്‍.പിഴ ചുമത്തി രസീത് നല്‍കിയതാകട്ടെ തിരുവല്ലാ വ്യാപാരിയുടെ പേരിലും!
രജിസ്ട്രേഷന്‍ ഇല്ലത്ത വ്യാപാരിക്ക് ചരക്കു വില്‍ക്കാന്‍ പാടില്ല എന്ന് വാറ്റ് നിയമത്തിലൊരിടത്തും ഇതുവരെ പ്രതിപാദിച്ചിട്ടില്ല.മാത്രമല്ല അഞ്ചുലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യമില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.ഈ നിസ്സാര കാര്യം പോലും അറിയാത്ത ഒരാള്‍ക്ക് ഈ തസ്തികയില്‍ തുടരാന്‍ എന്തവകാശമാണുള്ളത്?
തിരുവല്ലയിലെ വ്യാപാരി വ്യാപാരം തുടങ്ങിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളു.നാളിതുവരെയുള്ള വിറ്റുവരവ്
അന്‍പതിനായിരത്തില്‍ താഴെ മാത്രം.ഈ വ്യാപാരി എങ്ങനെ കുറ്റക്കാരനാകും?അയാള്‍ എന്ത് നിയമവിരുദ്ധമാണ് പ്രവര്‍ത്തിച്ചത്?തിരുവല്ലാ വ്യാപാരിയുടെ നിജസ്ഥിതി അറിയാന്‍ ഈ ‘ബുജി‘ എന്തു ചെയ്തു?എന്തന്വേഷണം നടത്തിയിട്ടാണ് ആ വ്യാപാരിയെ കുറ്റവാളിയാക്കിയത്?

രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യാപരികള്‍ക്ക് ചരക്കുകള്‍ വില്‍ക്കാന്‍ പാടില്ല എന്ന ഒരു പുതിയ നിയമം ഈ ബുദ്ധിജീവി ഇന്‍ സ്പെക്ടര്‍ സ്വയം പ്രഖ്യാപിച്ച് നടപ്പിലാക്കുകയാണ് ചെയ്തിരിക്കുന്നത്.ഇത് നീതിയാണോ?

ഇത്തരം ഉദ്യോഗസ്ഥന്മാരെ നിലയ്ക്കു നിര്‍ത്താനും നിയമം പഠിപ്പിക്കനും ഉള്ള സംവിധാനം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ബഹുമാനപ്പെട്ട വകുപ്പു മന്ത്രിയോട് വിനീതമായി അപേക്ഷിക്കുന്നു.ഒപ്പം അനധികൃതമായി ഈടാക്കിയ പണം ഇവരെക്കൊണ്ടുതന്നെ വ്യാപാരിക്കു തിരിച്ചുകൊടുപ്പിക്കുകയും വേണം.സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ പതിയേണ്ടിയിരിക്കുന്നു.

എന്നാല്‍ ഇതിന് അപവാദവുമുണ്ട്.കാര്യവിവരമുള്ള ഒരുദ്യോഗസ്ഥന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത് ഇപ്രകാരമാണ്.“ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിനെ നശിപ്പിക്കാനായി ഇങ്ങനെ ചില അവതാരങ്ങളുമുണ്ട്.”

ഇതുപോലൊരുത്തന്‍ മതി വകുപ്പിനെ മൊത്തം നാറ്റിക്കാന്‍.അതുകൊണ്ട് വിവരമുള്ള സഹപ്രവര്‍ത്തകര്‍ ലവന്മാരെ ഉപദേശിച്ചു നന്നാക്കാന്‍ നോക്കുകയോ നന്നായില്ലെങ്കില്‍ ഒറ്റപ്പെടുത്തുകയോ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Thursday, July 30, 2009

ദൈവക്കളി അവസാനിച്ചു.

കലാകൌമുദിയുടെ 1751ലക്കത്തില്‍ തുടങ്ങിയ ശ്രീ.ഇ.വി.ശ്രീധരന്റെ നോവല്‍ ‘ദൈവക്കളി’1768ലക്കത്തില്‍ അവസാനിച്ചു.
ഏറെക്കാലത്തിനു ശേഷം,അതായത് രണ്ടാമൂഴത്തിനു ശേഷം ഓരോ ആഴ്ചയും ആഴ്ചപ്പതിപ്പിനു വേണ്ടി വല്ലാത്തൊരു ഉള്‍ത്തുടിപ്പോടെ കാത്തിരുന്നത് ദൈവക്കളി വായിക്കാനായിരുന്നു.ചില നോവലുകള്‍ക്ക് അത്തരമൊരു വശീകരണശക്തിയുണ്ട്.അത് വായനക്കാരെ ആകര്‍ഷിച്ചടുപ്പിക്കും.എന്തുകൊണ്ടാണങ്ങനെ എന്നൊന്നും പറയാനാവില്ല.എന്നാല്‍ നോവലിന്റെ പ്രത്യേകത കൊണ്ടുതന്നെ എന്നതില്‍ സംശയമില്ല.
ആ നോവല്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു പോയി.ചാത്തോത്ത് ദേവി അസാധാരണമായൊരു കഥാപാത്രമാണ്.ഞാന്‍ വായിച്ചിട്ടുള്ള നോവലുകളിലൊന്നും ഇങ്ങനെയൊരു സ്ത്രീയെ കണ്ടിട്ടില്ല.ദൈവം ബാലകൃഷ്ണനു വേണ്ടി സൃഷ്ടിച്ച ദേവിയേടത്തിയെ അറിയുമ്പോള്‍ ബാലകൃഷ്ണനോട് കടുത്ത അസൂയ തോന്നുന്നു.
ഏതെങ്കിലും ഒരു നോവല്‍ വായിച്ച് അതിലെ ഒരു കഥാപാത്രം ഞാനായിരുന്നെങ്കിലെന്ന് ദൈവക്കളി വായിക്കുന്നതു വരെ തോന്നിയിട്ടില്ല.ദൈവക്കളിയിലെ ബാലകൃഷ്ണന്‍ ഞാനായിരുന്നെങ്കില്‍ എന്ന് വല്ലാതെ വല്ലാതെ കൊതിച്ചുപോകുന്നു.
എന്തിനും പുറമെ ദൈവക്കളി എന്ന രചനയില്‍ മനസു മുഴുകുമ്പോള്‍ ഒരു ജീവിതം അനുഭവിക്കുകയാണ് ചെയ്യുന്നത്.അനുഭവിപ്പിക്കുന്ന ഒരു പ്രത്യേകലോകത്തിലൂടെ ജീവിക്കുകയാണ്.
ശ്രീധരന്‍ മാഷിന് പ്രണാമം!

Wednesday, July 22, 2009

ശവത്തെ നോക്കി ചിരിക്കരുത്!

അക്ഷര‍ജാലകത്തില്‍ എം.കെ.ഹരികുമാര്‍ എഴുതുന്നു:“ലോഹിതദാസിന്റെ ജഡം ഒരു പകുതിയില്‍ കാണിച്ചിട്ട്,സ്ക്രീനിന്റെ മറ്റേ പകുതിയില്‍ കോമഡിരംഗം തുടരെ കാണിച്ച് ചാനലുകള്‍ മരണത്തെയും പരിഹസിച്ചു.ജഡം കണ്ടുകൊണ്ട് നമ്മള്‍ ചിരിക്കണം പോലും!"

ജഡത്തെനോക്കി കരയണമെന്ന് ഏതു ശാസ്ത്രത്തിലുണ്ടു മാഷേ?മരണം ഒരു ആഘോഷമാണെന്ന വേദാന്തസത്യം താങ്കള്‍ക്കറിയില്ലെന്നുണ്ടോ?സ്ഥൂലശരീരം സൂക്ഷ്മശരീരത്തില്‍ നിന്നും വേര്‍പിരിയുന്ന ഉത്സവം.

Tuesday, February 19, 2008

മറവി

മറവി ഒരു മാറാരോഗമായിത്തീര്‍ന്നപ്പോഴാണ് അയാള്‍ അതിനുള്ള മരുന്ന് വാങ്ങിയത്.
പിന്നെ നാളുകള്‍ക്കുശേഷം എന്തിനോ വേണ്ടി അലമാര തുറന്നപ്പോഴാണ് ആ മരുന്നിനെക്കുറിച്ചോര്‍ത്തത്.

അവസ്ഥാന്തരം

ബാല്യം
അരുതുകളരുതുകളെന്നും ചുറ്റും
അതിരുകളായിത്തീരുന്നു.
അതിരുകള്‍ വേറിട്ടറിയാതങ്ങനെ
കരയും കാലമതേ ബാല്യം.
കൌമാരം
അരുതുകളതിരെന്നറിയുന്നു
അതിരുകടക്കാനതിമോഹം.
യൌവ്വനം
അറിയാതതിരുകള്‍ ചാടുന്നു
അറിയാതരുതുകള്‍ ചെയ്യുന്നു
അതിരുകളരുതെന്നറിയുന്നു
അതിരുകളില്ലാതാകുന്നു.
വാര്‍ദ്ധക്യം
അരുതുകളരുതുകളെന്നും ചുറ്റും
അതിരുകളായിത്തീരുന്നു.
അതിരുകള്‍ വേറിട്ടറിയുന്നു
കരയാന്‍‌മാത്രം കഴിയുന്നു.

Sunday, February 3, 2008

ഇടവേള

എന്തുകൊണ്ടാണ് ഈ ഇടവേളയെന്ന് എനിക്കറിയില്ല.ഒരുപാടുണ്ട്‌ പറയാന്‍.കഴിയുന്നില്ല.കാത്തിരിക്കുകയാണ്.