Friday, September 18, 2009

രണ്ടു കാമചാരികള്‍

ഒന്ന്

പെട്ടെന്ന് ഹേമ വല്ലാത്തൊരു അവസ്ഥയിലേക്കുകുത്തനെ പതിച്ചു.മഹേഷുമായി ഇണചേരാനുള്ള തീരാത്ത കൊതിയില്‍ കാമവിവശയായി അവള്‍ ഉരുകി.ഭര്‍ത്താവിന് വെളുപ്പിനെ പോകേണ്ടി വന്നതിനാലാണ് പതിവിലും നേരത്തെ അവള്‍ ഉണര്‍ന്നത്.നെത്സണ്‍ മണ്ഡേല റോഡിലുള്ള ഒരു വസതിയിലും അപ്പോള്‍വിളക്കുകള്‍ തെളിഞ്ഞിരുന്നില്ല.പ്രഭാത സവാരിക്കാര്‍ മാത്രം നടക്കാനിറങ്ങിയിരുന്നു.

അവള്‍ തനിച്ചായപ്പോഴാണ് പെട്ടെന്ന് മഹേഷിന്റെ രൂപം മനസ്സിലേക്ക് ആര്‍ത്തി പിടിച്ചെത്തിയത്.

എന്നും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അവള്‍ നൂറാവര്‍ത്തി മഹേഷിന്റെ നാമം മന്ത്രിച്ച് രൂപം ആവാഹിച്ചെടുക്കും.അതുമാത്രം മനസ്സില്‍ നിര്‍ത്തി സങ്കല്പരതിയില്‍ അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ കടന്നാക്രമണം.എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ പൂര്‍ണവിധേയത്വത്തില്‍കിടന്നുകൊടുക്കുമ്പോഴും വിയര്‍ത്തുകിതച്ച് അയാളുറങ്ങുമ്പോഴും അവളുടെ മനസ്സിലെ ആവാഹനരൂപത്തിന് മാറ്റം വരാറില്ല.

മഹേഷിനെക്കുറിച്ച് എല്ലാംതന്നെ അവള്‍ അറിഞ്ഞുവെച്ചിരിക്കുന്നു.ജങ്ഷനില്‍ എസ്.ടി.ഡി.ബൂത്തും ഡി.ടി.പി.സെന്ററും നടത്തുന്ന മഹേഷ് നെത്സണ്‍ മണ്ഡേല റോഡിലെ ആറു വീടുകള്‍ക്കപ്പുറത്ത് ഒന്‍പതാം നമ്പര്‍വീടുവാങ്ങി താമസം തുടങ്ങിയിട്ട് രണ്ടുവര്ഷം കഴിഞ്ഞിരിക്കുന്നു.ഗൃഹപ്രവേശത്തിനു ക്ഷണിക്കാന്‍ അയാള്‍ഭാര്യയോടൊപ്പം വന്നപ്പോഴാണ് ആദ്യമായി സംസാരിക്കുന്നത്.അതിനുമുമ്പ് മഹാത്മാഗാന്ധി റോഡിലെ ഏതോ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു അവര്‍.

ഇവിടെ വന്നതിനുശേഷമാണ് അയാളെ ശ്രദ്ധിക്കാന്‍തുടങ്ങിയത്.കോളേജിലേക്കു പോകുമ്പോഴും മടങ്ങുമ്പോഴുമൊക്കെ അയാള്‍ അഭിമുഖമായി ചുവന്ന ബൈക്കില്‍ കടന്നുപോകാറുണ്ട്.ചിലപ്പോള്‍ ഒറ്റയ്ക്ക്,ചിലപ്പോള്‍ ഭാര്യയോടൊപ്പം.എപ്പോഴായാലും ബൈക്കുനിര്‍ത്തി എന്തെങ്കിലും സംസാരിക്കും.ഒറ്റയ്ക്കായിരിക്കുമ്പോള്‍ചിലപ്പോഴൊക്കെ ലിഫ്റ്റു തന്നിട്ടുമുണ്ട്.

എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത,സുമുഖന്‍ എന്നുപോലും പറയാനാവാത്ത മഹേഷില്‍എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന് ഹേമയ്ക്ക് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.അയാളെ കാണുമ്പോള്‍‍, ശബ്ദം കേള്‍ക്കുമ്പോള്‍‍,ഉടലാകെ ഒരുതരം തരിപ്പുപടരുന്നു.അരക്കെട്ടില്‍ഒരു കാവടിയാട്ടം.പാന്റീസില്ഒരു നനവ്.

മറ്റൊരു പുരുഷനോടും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.ഹേമ സ്വയം പറഞ്ഞു:എനിക്കയാളെ ഒരിക്കലെങ്കിലും അനുഭവിക്കണം.അല്ലാതെ ശരീരം അടങ്ങില്ല.



ഇന്നലെ ബസ്റ്റോപ്പില്‍ വെച്ച് അയാളുടെ ഭാര്യയെ കണ്ടു.ലോഹ്യം പറച്ചിലിനിടയില്‍ അച്ഛന്റെ അസുഖം പ്രമാണിച്ച് രണ്ടുദിവസം അച്ഛനോടൊത്തു ചിലവഴിക്കാന്‍ സ്വന്തം വീട്ടിലേക്കു പോവുകയാണെന്നും രണ്ടു ദിവസത്തേക്കുള്ള മഹേഷിന്റെ ആഹാരം ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ടെന്നും ഹേമ മനസിലാക്കി.



അപ്പോള്‍ നിമിഷം മഹേഷ് അയാളുടെ വീട്ടില്‍ തനിച്ചാണ്.അവളുടെ ഓരോ അണുവും അയാള്‍ക്കുവേണ്ടി ചുട്ടുപൊള്ളി.



കതകുപൂട്ടി ഗേറ്റുതുറന്ന് അവള്‍നെത്സണ്‍ മണ്ഡേല റോഡിലേക്കിറങ്ങി ഒന്പതാം നമ്പര്‍ വീട് ലക്ഷ്യമാക്കി നടന്നു.



രണ്ട്



കടുത്ത ഏകാന്തതയുടെ ഒരു രാത്രിക്കു ശേഷം പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേറ്റ മഹേഷ് വാതില്‍ തുറന്ന് മുറ്റത്തിറങ്ങി.അരണ്ട വെളിച്ചവും നേര്‍ത്ത തണുപ്പുമുണ്ട്.മുറ്റത്തു കിടക്കുന്ന പത്രമെടുക്കാനായി ഗേറ്റിനു സമീപത്തേക്കു നടക്കുമ്പോഴാണ് പച്ച മാരുതിയില്‍ഹേമയുടെ ഭര്‍ത്താവ് സ്വയം ഡ്രൈവു ചെയ്തു പോകുന്നതു കണ്ടത്.പെട്ടെന്ന് ഒരൊറ്റനിമിഷം കൊണ്ട് അയാളുടെ ഉടലില്ഒരു മിന്നലാട്ടം പടര്‍ന്നു.



നെത്സണ്‍ മണ്ഡേല റോഡിലെ മൂന്നാംനമ്പര്‍ വീട്ടില്‍ ഇപ്പോള്‍ഹേമ ഒറ്റയ്ക്കാണെന്ന ബോധം അയാളുടെ സര്‍വ്വാംഗങ്ങളെയും കോരിത്തരിപ്പിച്ചു.പതിവുപോലെ ഇന്നലെ രാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് നൂറാവര്‍ത്തി ഹേമയുടെ പേരുരുവിട്ട് രൂപം ആവാഹിച്ചതാണ്. വീട്ടില്‍ ഭാര്യയില്ലാതുറങ്ങുന്ന ആദ്യരാത്രിയായിരുന്നു അത്.അയാള്‍തനിച്ചായ രാത്രിയില്‍ ആര്‍ത്തി പിടിച്ച് മനസിലേക്കെത്തിയ ഹേമ അവിടെ ഇരിപ്പുറപ്പിച്ചു.



എന്നും രാത്രി ഉറങ്ങുന്നതിനു മുമ്പ് അയാള്‍ ഹേമയുടെ നാമം നൂറാവര്ത്തി മന്ത്രിച്ച് രൂപത്തെ ധ്യാനിച്ചാവാഹിക്കും.അതുമാത്രം മനസില്‍ നിര്‍ത്തി സങ്കല്പരതിയില്‍ അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍അപ്രതീക്ഷിതമായി ഭാര്യയുടെ പടര്‍ന്നുകയറല്‍‍.എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ പൂര്‍ണമായി സഹകരിക്കുമ്പോഴും വിയര്‍ത്തുകിതച്ച് അവളുറങ്ങുമ്പോഴും അയാളുടെ മനസിലെ ആവാഹനരൂപത്തിനു മാറ്റം വരാറില്ല.

ഹേമയെക്കുറിച്ചെല്ലാംതന്നെ അയാള്‍ അറിഞ്ഞുവെച്ചിരിക്കുന്നു.വിമണ്‍സ് കോളേജിലെ അദ്ധ്യാപികയായ ഹേമയെ എസ്.ടി.ഡി.ബൂത്തിലിരുന്ന് പലപ്പോഴും കണ്ടിട്ടുണ്ട്.ഭംഗിയായുടുത്ത സാരിയുടെ ഞൊറിവുകളാണ് ആദ്യം കണ്ണില്‍ പെട്ടത്.മഹാത്മാഗാന്ധിറോഡിലെ വസതിയില്‍ വാടകയ്ക്കു താമസിക്കുന്ന നാളുകള്‍ മുതലേ ശ്രദ്ധിച്ചുതുടങ്ങിയതാണ്.പിന്നീട് നെത്സണ്‍മണ്ഡേല റോഡില്‍വീടു വാങ്ങി താമസം തുടങ്ങിയ ശേഷമാണ് അതേ റോഡില്‍തന്നെയാണ് അവളും താമസിക്കുന്നതെന്നറിഞ്ഞത്.ഗൃഹപ്രവേശത്തിന് ഹേമയെയും ഭര്‍ത്താവിനെയും ക്ഷണിച്ചിരുന്നു.അന്നാണ് ആദ്യമായി സംസാരിക്കുന്നത്.

പലപ്പോഴും വഴിയില്‍വെച്ച് അവളെ അഭിമുഖീകരിക്കാറുണ്ട്.ഒറ്റയ്ക്കു ബൈക്കില്‍ പോകുമ്പോള്‍ചിലപ്പോഴൊക്കെ ലിഫ്റ്റുകൊടുത്തിട്ടുമുണ്ട്.

എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത സുമുഖി എന്നുപോലും പറയാനാവാത്ത ഹേമയില്‍എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന് മഹേഷിന് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.അവളെ കാണുമ്പോള്‍‍, ശബ്ദം കേള്‍ക്കുമ്പോള്‍‍,ഉടലാകെ ഒരുതരം തരിപ്പു പടരുന്നു.അരക്കെട്ടില്‍ഒരു കാവടിയാട്ടം.ഉടല്‍മദ്ധ്യത്തില്‍ഒരനക്കം.

മറ്റൊരു സ്ത്രീയോടും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.മഹേഷ് സ്വയം പറഞ്ഞു:എനിക്കവളെ ഒരിക്കലെങ്കിലും അനുഭവിക്കണം.അല്ലാതെ ശരീരം അടങ്ങില്ല.

പുലര്‍ച്ചെ പച്ച മാരുതിയില്‍അവളുടെ ഭര്‍ത്താവ് പോകുന്നതു കണ്ടപ്പോള്‍ഇന്കംടാക്സ് ഓഫീസറായ അയാള്‍ഏതോ ആവശ്യത്തിനു ദൂരെയെവിടെയോ പോവുകയാണെന്നും ഉടനെ തിരിച്ചെത്താന്‍ സാദ്ധ്യതയില്ലെന്നും മഹേഷ് മനസിലാക്കി.

അപ്പോള്‍ നിമിഷം ഹേമ അവളുടെ വീട്ടില്‍ തനിച്ചാണ്.അയാളുടെ ഓരോ അണുവും അവള്‍ക്കുവേണ്ടി ചുട്ടുപൊള്ളി.പെട്ടെന്ന് വല്ലാത്തൊരു അവസ്ഥയിലേക്ക് മഹേഷ് കുത്തനെ പതിച്ചു.ഹേമയുമായി ഇണചേരാനുള്ള തീരാത്ത കൊതിയില്‍കാമവിവശനായി അയാള്‍ ഉരുകി.

കതകുപൂട്ടി ഗേറ്റുതുറന്ന് അയാള്‍നെത്സണ്‍മണ്ഡേല റോഡിലേക്കിറങ്ങി മൂന്നാം നമ്പര്‍വീട് ലക്ഷ്യമാക്കി നടന്നു.

മൂന്ന്

ഒന്പതാംനമ്പര്‍ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന ഹേമയും മൂന്നാം നമ്പര്‍ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന മഹേഷും നെത്സണ്‍മണ്ഡേല റോഡില്‍ ഇടയ്ക്കുവച്ച് കണ്ടുമുട്ടി.

അടുത്തെത്തിയപ്പോള്‍ അയാള്ചോദിക്കാതെതന്നെ അവള്‍ പറഞ്ഞു:

പാലിതുവരെ കണ്ടില്ല.അതുനോക്കി റോഡിലേക്കിറങ്ങിയതാണ്.”

അയാള്‍ വിഷമിച്ച് ചിരിച്ചു.എന്നിട്ട് അവള്‍ചോദിക്കാതെതന്നെ അയാള്‍ പറഞ്ഞു:“ഞാനും.”

അപ്പോള്‍അവളും അതേ ചിരി ചിരിച്ചു.

ഇരുവരുടേയും മുമ്പില്‍കറുത്ത നെടുങ്കന്‍പാമ്പിനെപ്പോലെ നെത്സണ്‍ മണ്ഡേല റോഡ് നീണ്ടുകിടന്നു.



************************************************************************************







Saturday, September 12, 2009

കഥാപാത്രങ്ങളുടെ ദൈവികപരിണാമം

കൃതിയും കഥാപാത്രവും രചയിതാവിനെ അപ്രസക്തമാക്കിക്കൊണ്ട്‌ വളരുന്ന സാഹചര്യം അപൂര്‍വ്വമായെങ്കിലും സാഹിത്യത്തില്‍ സംഭവിക്കാറുണ്ട്‌.ആര്‍ക്കും പെട്ടെന്ന് പറയാവുന്ന ഉദാഹരണമാണ്‌ ഷെര്‍ലക്‌ ഹോംസിന്റേത്‌.ഹോംസിനെ സൃഷ്ടിച്ച സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന വ്യക്തിയെ കേട്ടിട്ടുകൂടി ഇല്ലാത്തവര്‍ക്കും ഷെര്‍ലക്‍ഹോംസ്‌ സുപരിചിതനാണ്‌.തന്റെ കഥാപാത്രം തന്നെ നിഷ്‌പ്രഭമാക്കി വളര്‍ന്നുപോകുന്നത്‌ നോക്കികാണാന്‍ കഴിയുക എന്നത്‌ ഏതൊരു എഴുത്തുകാരന്റെയും അത്യപൂര്‍വ്വമായ മഹാഭാഗ്യമാണ്‌.ഇതില്‍ അസഹിഷ്ണുതയോ സ്പര്‍ദ്ധയോ അസൂയയോ ലേശം പോലുമില്ലാതെ,യാതൊരുവിധ കോംപ്ലക്സുകളുമില്ലാതെ എഴുത്തുകാരന്‍ അഭിമാനിക്കുകതന്നെ ചെയ്യുന്നു.സൃഷ്ടാവിന്റെ കാലശേഷവും കഥാപാത്രം ജനങ്ങള്‍ക്കിടയില്‍ വല്ലാത്തൊരു സ്വാധീനശക്തിയായി നിലകൊള്ളുന്ന സാഹചര്യവും ചിലപ്പോള്‍ സംഭവിക്കാറുണ്ട്‌.
ഇങ്ങനെ സഭവിക്കുന്നതില്‍നിന്നും നാം മനസ്സിലാക്കുന്നതെന്താണ്‌? മഹത്വമുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ മഹത്വമുള്ള ഒരെഴുത്തുകാരനു മാത്രമേ കഴിയുകയുള്ളു.കഥാപാത്രത്തിന്റെ പ്രസക്തിയും പ്രശസ്തിയും വര്‍ദ്ധിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ വളരുന്നത്‌ എഴുത്തുകാരന്‍ തന്നെയല്ലേ?അസാമാന്യമായ മൗലികപ്രതിഭയുടെ ഉടമയായി അയാള്‍ ഉയരുന്നത്‌ ഇവിടെയാണ്‌.
എന്നാല്‍ അറിഞ്ഞോ അറിയാതെയോ എഴുത്തുകാരനെ തമസ്ക്കരിച്ചുകൊണ്ട്‌ അയാളുടെ കഥാപാത്രത്തെ കൊണ്ടാടുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് നമ്മുടെ രാജ്യത്ത്‌ സംജാതമായിരിക്കുകയാണ്‌.കഥാപാത്രത്തെ സങ്കല്‍പത്തിലെ യഥാര്‍ത്ഥ്യമായിക്കണ്ട്‌ ഒരു പ്രത്യേക വിഭാഗത്തിന്റെ ആരാധ്യപുരുഷനാക്കിമാറ്റി വെച്ചാരാധന നടത്തുമ്പോള്‍ ആ പത്രത്തെ സൃഷ്ടിച്ച വ്യക്തിയെ ഓര്‍മിക്കാതിരിക്കുന്നത്‌ സാംസ്കാരിക അധ:പതനത്തെയാണ്‌ കാണിക്കുന്നത്‌.ഒരു രചയിതാവിന്റെയും സൃഷ്ടിയിലൂടെയല്ലാതെ സ്വയംഭൂവായിവന്നതാണ്‌ ഈ ആരാധ്യപുരുഷന്‍ എന്ന് പില്‍ക്കാലത്ത്‌ സ്ഥിരീകരിക്കേണ്ടിവരുന്നത്‌ ബോധപൂര്‍വ്വമായ കണ്ണടച്ചിരുട്ടാക്കലാണെന്ന് പറയാതിരിക്കാനാവില്ല.
പറഞ്ഞുവരുന്നത്‌ മഹാപ്രതിഭാശാലിയും ക്ലാസിക്‌ രചനകളുടെ കര്‍ത്താവുമായ കൃഷ്ണദ്വൈപായനവ്യാസനെക്കുറിച്ചാണ്‌.അപൂര്‍വ്വമായെങ്കിലും വ്യാസന്റെ പേര്‍ കേള്‍ക്കുന്നത്‌ ആശ്വാസപ്രദമാണെങ്കിലും എഴുത്തുകാരന്‍ എന്ന നിലയില്‍ നമ്മള്‍ അദ്ദേഹത്തിന്‌ വേണ്ടവിധത്തിലുള്ള അംഗീകാരം കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്‌.മാജിക്കല്‍ റിയലിസം എന്ന പേരില്‍ മാര്‍കേസിന്റെ കൃതികളെ നാം കൊണ്ടാടുമ്പോള്‍ വ്യാസകൃതികളിലില്ലാത്ത എന്തു പുതിയ അനുഭവമാണ്‌ ആത്യന്തികമായി മാര്‍കേസ്‌ നമുക്കു നല്‍കുന്നതെന്ന് ആരും ആലോചിച്ചുകാണുന്നില്ല.ലോകസാഹിത്യത്തിലെ ഏതു ക്ലാസിക്‌ കൃതികളേയും അതിജീവിച്ച്‌ ഒന്നാംസ്ഥാനത്തുനില്‍ക്കാന്‍ യോഗ്യതയുള്ള അതിഗംഭീരമായ ക്ലാസിക്കാണ്‌ മഹാഭാരതം എന്ന് നമ്മള്‍ കാണാതെ പോകുന്നതെന്തുകൊണ്ട്‌?നമുക്കുള്ളതിന്റെ മൂല്യവും മഹത്വവും അറിയാന്‍ ശ്രമിക്കാതെ പടിഞ്ഞാറുനിന്നുവരുന്നതിനെ മഹത്വവല്‍ക്കരിക്കാനുള്ള മുറ്റത്തെ മുല്ലക്കു മണമില്ലാസംസ്കാരത്തിന്റെ ഭാഗമാണിതെന്ന് ആശ്വസിക്കുകയേ നിവൃത്തിയുള്ളു.
ജയസംഹിത എന്ന് ആദിനാമമുള്ള മഹഭാരതത്തെ മറ്റു ക്ലാസിക്കുകളുമായി താരതമ്യംചെയ്ത്‌ അതിന്റെ മഹത്വം സ്ഥാപിച്ചെടുക്കുക എന്നതല്ല ഈ കുറിപ്പിന്റെ ലക്ഷ്യം.വ്യാസവിരചിതമായ കൃതിയിലെ ഒരു കഥാപാത്രം ഒരു മതവിഭാഗത്തിന്റെ ഭഗധേയം നിര്‍ണയിക്കുന്ന ദൈവമായി മാറിയതിലുള്ള പരിണാമസിദ്ധാന്തത്തിന്റെ യുക്തിയെന്ത്‌ എന്ന് ആലോചിക്കുക മാത്രമാണിവിടെ ചെയ്യുന്നത്‌.
വളരെ മുമ്പുള്ള ഒരു കാലത്തെ മഹാനായ എഴുത്തുകാരനായിരുന്നു വ്യാസന്‍.അദ്ദേഹം ഉല്‍ക്കൃഷ്ടവും അമൂല്യവും മഹത്വവുമുള്ളതായ ചില കൃതികള്‍ രചിച്ചു.അതില്‍ പ്രധാനമാണ്‌ മഹാഭാരതം എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ജയസംഹിത.ആ കൃതിയിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കഥാപാത്രമാണ്‌ കൃഷ്ണന്‍.കൃഷ്ണനിലൂടെ വ്യാസന്‍ എക്കാലത്തും പ്രസക്തമായ ജീവിതപ്രശ്നങ്ങളും അതിന്റെ തത്വങ്ങളും പരിഹാരങ്ങളും മറ്റും ചിന്തനീയമായ രീതിയില്‍ അവതരിപ്പിക്കുന്നു.സ്വയം ആര്‍ജിച്ചെടുത്ത സിദ്ധിയിലൂടെയും കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞതുമായ അനുഭവങ്ങളിലൂടെയും ജീവിതമെന്ന മഹാസമസ്യയെ വിശദീകരിക്കുകയാണ്‌ വ്യാസന്‍ ചെയ്തത്‌.ഇത്‌ ആത്മീയമായും ഭൗതികമായും സാധ്യമാക്കിയിരിക്കുന്നു എന്നിടത്താണ്‌ ആ മഹാപ്രതിഭയുടെ തിളക്കം വര്‍ദ്ധിക്കുന്നത്‌.
ജീവിതത്തെ വിശകലനം ചെയ്യുന്നതിനും മൂല്യവിചാരം നടത്തുന്നതിനും മാത്രമായി വ്യസന്‍ മഹാഭാരതത്തില്‍ പതിനെട്ട്‌ അധ്യായങ്ങള്‍ മാറ്റിവെച്ചിരിക്കുന്നു.ശ്രീമദ്‌ ഭഗവദ്ഗീത എന്ന പേരില്‍ അറിയപ്പെടുന്നാ ഭാഗം കൃഷ്ണാര്‍ജുനസംവാദരൂപത്തിലാണ്‌ വ്യസന്‍ ഘടിപ്പിച്ചിട്ടുള്ളത്‌.അതായത്‌ ഗീത എന്നത്‌ മഹത്തായ ഒരു കൃതിയിലെ ഒരു സന്ദര്‍ഭം മാത്രമാണ്‌.വ്യാസന്റെ ആശയങ്ങളും ചിന്തകളും ഭാവനകളുമാണ്‌ കൃഷ്ണനിലൂടെ വായനക്കാരിലെത്തുന്നത്‌.ജീവിതവിജയവും പരമശാന്തിയും പ്രദാനം ചെയ്യുന്ന ദിവ്യമന്ത്രമായ ഗീത വ്യസന്റേതോ കഥാപാത്രമായ കൃഷ്ണന്റേതോ?ഈ കൃഷ്ണന്‍ ദൈവമായി നമ്മുടെ പൂജാമുറിയിലെത്തുമ്പോള്‍ കൃഷ്ണനെ സൃഷ്ടിച്ച വ്യാസന്‌ എന്തു സ്ഥാനം നല്‍കിയാല്‍ മതിയാകും!പക്ഷെ കൃഷ്ണന്റെ മുമ്പില്‍ ഇന്ന് വ്യാസന്‌ എന്തു പ്രസക്തി?ചിലര്‍ തരം കിട്ടുമ്പോള്‍ മുക്കുവനെന്ന് വ്യാസനെ പരിഹസിച്ച്‌ തരംതാഴ്ത്തുന്നതല്ലാതെ..
വ്യാസന്റെ കാലത്തു ജീവിച്ചിരുന്ന വ്യക്തിയായിരിക്കാം കൃഷ്ണന്‍.ഇദ്ദേഹം എങ്ങനെ ദൈവമായി മാറി എന്നത്‌ സൂക്ഷ്മമായി അന്വേഷിക്കേണ്ട സംഗതിയാണ്‌.ഇനി മഹാഭാരതം ഒരു ചരിത്രാഖ്യായികയാണെന്നു സമ്മതിച്ചാല്‍പോലും കൃഷ്ണന്‍ ഒരു ചരിത്രപുരുഷനേ ആകുന്നുള്ളു.ചരിത്രപുരുഷന്മാര്‍ ദൈവമായി പരിണമിക്കാറില്ല.മതപരമായും മനശ്ശാസ്ത്രപരമായും വിശകലനം ചെയ്തു മനസിലാക്കേണ്ട കാര്യമാണിത്‌.സി.വി.രാമന്‍പിള്ളയുടെ മാര്‍താണ്ഡവര്‍മ്മ നാളത്തെ ദൈവമായി മാറുമോ എന്നുകൂടി ഈ പശ്ചാത്തലത്തില്‍ അന്വേഷിക്കേണ്ടതുണ്ട്‌.
വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായതുകൊണ്ടാണ്‌ കൃഷ്ണനെ ദൈവമായി കാണുന്നത്‌ എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ വിഷ്ണുവിന്റെ അസ്തിത്വത്തെക്കുറിച്ചും അന്വേഷിക്കേണ്ടതായി വരും.വിഷ്ണു എന്നത്‌ മാജിക്കല്‍ റിയലിസത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ഒരുകല്‍പന എന്നതിനപ്പുറം മറ്റെന്താണ്‌?ഓരോരോ കാലങ്ങളില്‍ ദൈവത്തിന്‌ ഓരോ രൂപഭാവങ്ങളാണോ ഉള്ളത്‌?കാലത്തിനനുസരിച്ച്‌ ദൈവവും മാറുമോ?ദൈവത്തിന്‌ എന്തിന്‌ അവതാരങ്ങള്‍?വിഷ്ണുവും ഒരു കഥാപാത്രം മാത്രമാണ്‌.
വേദങ്ങളും ഉപനിഷത്തുകളും പരയുന്നത്‌ സത്യം ഒന്നേയുള്ളു എന്നതാണ്‌.എന്നും മാറ്റമില്ലാതെ സ്ഥിരമായിനില്‍ക്കുന്ന സത്യം.ജഗന്നിയന്താവായ ഈശ്വരന്‍ എന്നോ ഓം എന്നോ ബ്രഹ്മം എന്നോ ഒക്കെ വിളിക്കാവുന്ന ആ ശക്തിയെക്കുറിച്ചും അത്‌ കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഈ ഗ്രന്ഥങ്ങളും മഹാ ഋഷിമാരും നമുക്ക്‌ പറഞ്ഞുതന്നിട്ടുണ്ട്‌.എന്നിട്ടും അതില്‍ നിന്നൊക്കെ വ്യതിചലിച്ച്‌ ചിലരുടെ ഭാവനയില്‍ ഉണ്ടായ രൂപങ്ങളും പാത്രങ്ങളും ദൈവമാണ്‌ എന്നു പറയുന്നതിലെ അനൗചിത്യത്തെക്കുറിച്ച്‌ നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്‌.ഈശ്വരസാക്ഷാത്ക്കാരം നേടിയ പുണ്യപുരുഷന്മാരാരുംതന്നെ സ്ത്രീപുരുഷനാമരൂപത്തിലുള്ള ഒരു ദൈവത്തെക്കുറിച്ച്‌ ഇന്നുവരെ പറഞ്ഞതായി അറിവില്ല.ബ്രഹ്മത്തെ തേടുന്ന യഥാര്‍ത്ഥ അന്വേഷിക്ക്‌ വിഷ്ണുവോ രാമനോ കൃഷ്ണനോ ആരുംതന്നെ യാതൊന്നുമല്ല എന്നതാണ്‌ സത്യം.
ഭഗവദ്ഗീതയിലെ ഓരോ ശ്ലോകങ്ങളും വ്യാഖ്യാനിച്ച്‌ വിശദീകരിച്ച്‌ നമ്മള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്നത്‌ ഇതെല്ലാം ഭഗവാന്‍ കൃഷ്ണന്‍ പറയുന്നതായാണ്‌.ഗീതാപരായണമത്സരത്തില്‍ പങ്കെടുത്ത്‌ സമ്മാനം നേടുക എന്നതാണ്‌ മതപാഠശാലകളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഗീതയുടെ പ്രസക്തി.ആരും അവര്‍ക്ക്‌ ഗീത എന്നത്‌ വ്യാസവിരചിതമാണെന്നും ഈ തത്വങ്ങളെല്ലാം വ്യാസനാണ്‌ പറയുന്നതെന്നും പഠിപ്പിച്ചുകൊടുക്കുന്നില്ല.അങ്ങനെ പുതിയ തലമുറയും വ്യാസനെ മറന്ന് അദ്ദേഹത്തിന്റെ കഥാപാത്രമായ കൃഷ്ണനെ ആരാധിക്കാന്‍ തുടങ്ങുന്നു.ഇക്കാര്യത്തില്‍ നമ്മുടെ സനാതനപാരമ്പര്യവും ആര്‍ഷസംസ്കാരവുമൊക്കെ എവിടെ പോയി മറയുന്നു?അതോ വ്യാസനെ തമസ്കരിച്ച്‌ കൃഷ്ണനെ കൊണ്ടാടുന്നതാണ്‌ സംസ്കാരമെന്നാണോ?
ഗീതയിലെ പ്രധാന ശ്ലോകങ്ങളിലൊന്നായ കര്‍മ്മണ്യേ വാധികാരസ്തേ എന്നു തുടങ്ങുന്ന ശ്ലോകം പലപ്പോഴും പലയിടത്തും പരമപ്രധാനമായി പറഞ്ഞുകേള്‍ക്കാറുണ്ട്‌.അപ്പോഴൊക്കെ അംഗീകാരം കൃഷ്ണനാണ്‌,വ്യാസനല്ല.വ്യാസന്‍ തന്റെ മനോബുദ്ധിയില്‍ പരുവപ്പെടുത്തിയെടുത്ത രഹസ്യതത്വങ്ങളുടെയും ജീവിതസത്യത്തിന്റെയും അവകാശം അദ്ദേഹത്തിന്റെ കഥാപാത്രം കൊണ്ടുപോകുന്ന ഈ അവസ്ഥ ഒരുപക്ഷെ ദീര്‍ഘദര്‍ശിയായ വ്യാസന്‍ വിഭാവനം ചെയ്തു കാണാണം.താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഏതുവിധത്തിലായാലും ജനങ്ങളിലെത്തിയാല്‍ മതി എന്നു മാത്രമായിരിക്കാം നിഷ്കാമനായ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവുക.നന്ദികേടിന്റെ ഈ ലോകത്തെക്കുറിച്ച്‌ അദ്ദേഹം അജ്ഞനാകാന്‍ വഴിയില്ലല്ലോ.
കേണല്‍ അറീലിയാനോ ബുവേന്‍ഡിയ മാര്‍കേസിന്റെ ഒരു കഥാപാത്രമാണെന്നു പറയാന്‍ ആര്‍ജവം കാണിക്കുന്നവര്‍,സി.വി.രാമന്‍പിള്ളയുടെ കാലത്തുണ്ടായിരുന്ന ഒരു രാജാവാണ്‌ മാര്‍ത്താണ്ഡവര്‍മ്മയെന്നു സമ്മതിക്കുന്നവര്‍ കൃഷ്ണന്‍ വ്യാസന്റെ കഥാപാത്രമാണെന്നു പറയാന്‍ മടിക്കുന്നതിലെ കാപട്യം നമ്മള്‍ തിരിച്ചറിയണം.
വാന്മീകിയുടെ കഥാപാത്രത്തിന്‌ ക്ഷേത്രം പണിയാനായി മതേതരത്വം എന്ന മഹാമൂല്യത്തെ പൊളിച്ചുകളഞ്ഞ നാടാണ്‌ നമ്മുടേത്‌.മുകളില്‍ പറഞ്ഞ വ്യാസകഥാപാത്രത്തിന്റെ ജന്മദിനം ആഘോഷിച്ച്‌ പാതിദിവസം ഗതാഗതസ്തംഭനമുണ്ടാക്കുന്നവരാണ്‌ നമ്മള്‍.ഇത്തരം മതപരമായ വിഡ്ഢിത്തങ്ങള്‍ക്കും കോപ്രായങ്ങള്‍ക്കും കൂട്ടുപിടിക്കുന്നതാകട്ടെ ദൈവികപരിവേഷം ചാര്‍ത്തിക്കൊടുത്ത വ്യാസ-വാന്മീകി കഥാപാത്രങ്ങളേയും.കൃഷ്ണനും രാമനും കഥാപാത്രങ്ങളല്ലെന്നും അവര്‍ നമ്മെയൊക്കെ സംരക്ഷിക്കാന്‍ കഴിവുള്ള ദൈവങ്ങളാണെന്നും ഇന്നത്തെ ഹിന്ദു വിശ്വസിക്കുനതിന്‌ എന്ത്‌ ആധികാരികതയാണുള്ളത്‌?ഇത്തരം ദരിദ്രവും വികലവുമായ കാഴ്ചപ്പാടാണോ സനാതനപാരമ്പര്യത്തെ മുമ്പോട്ടുനയിക്കുന്നത്‌?ഈ ജീര്‍ണിച്ച അബദ്ധധാരണകളാണോ മഹത്തായ ആര്‍ഷസംസ്കാരം?
വരുംകാലങ്ങളില്‍ അമൃതാനന്ദമയിയും സത്യസായിബാബയും വിഗ്രഹങ്ങളായാല്‍ തെല്ലും അതിശയിക്കാനില്ല.ഇന്നത്തെ ഒരെഴുത്തുകാരന്‍ ഇവരെ കഥാപാത്രങ്ങളാക്കി നോവലെഴുതിയില്ലെങ്കില്‍പോലും ഒരുപക്ഷെ അടുത്ത തലമുറ ഇവര്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ പണിയുകയും ഇവരുടെ പേരില്‍ രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്യുമെന്ന് ഇന്നത്തെ പരിതസ്ഥിതികള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
വ്യാസനോ വന്മീകിയോ ഒരിക്കല്‍പോലും ചിന്തിക്കാനിടയില്ലാത്തവിധത്തിലുള്ള ദുരുപയോഗമാണ്‌ അവരുടെ കഥാപാത്രങ്ങളെക്കൊണ്ട്‌ ഇന്നത്തെ മതമൗലികവാദികള്‍ സാധിച്ചെടുക്കുന്നത്‌.മഹര്‍ഷിമാരും മഹാരഥന്മാരുമായ അവരുടെ കഥാപാത്രങ്ങളെ വര്‍ഗീയതയുടെ കൊടുംവിഷം തളിച്ച്‌ മുന്നരങ്ങില്‍ നിര്‍ത്താന്‍ ഇന്നത്തെ മഹര്‍ഷിമാര്‍ മത്സരിച്ച്‌ അലമുറയിടുന്ന കാഴ്ച കാണുമ്പോള്‍ നമുക്കാശ്വസിക്കാന്‍ വ്യാസവിരചിതമായ ഈ ശ്ലോകം തന്നെ ധാരാളം.-യദായദാഹി ധര്‍മ്മസ്യഗ്ലാനിര്‍ഭവതി ഭാരതഅഭ്യുത്ഥാനമധര്‍മ്മസ്യതദാന്മാനം സൃജാമ്യഹം(എപ്പോഴെപ്പോള്‍ ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം വര്‍ദ്ധിക്കുകയും ചെയ്യുന്നുവോ അപ്പോഴപ്പോഴാണ്‌ ഞാന്‍ ജനിക്കാറ്‌)***

രമണി

പകലുടനീളം നഗരം ചത്തുകിടക്കുകതന്നെയായിരുന്നു.എന്തോ ഒരു ഹര്‍ത്താലോ കരിദിനമോ മറ്റോ ആരോ ആഹ്വാനം ചെയ്തിരിക്കണം.സന്ധ്യയായപ്പോള്‍ നഗരത്തിന്റെ ചില ഭാഗങ്ങള്‍ അനങ്ങിത്തുടങ്ങി.പൂര്‍ണആരോഗ്യം വീണ്ടുകിട്ടാത്ത തളര്‍വാതരോഗിയെപ്പോലെ നഗരം ഏന്തിവലിഞ്ഞു നടക്കാന്‍ തുടങ്ങി.രണ്ടുദിവസമായി രമണി മുഴുപ്പട്ടിണിയിലാണ്‌.സന്ധ്യ കഴിഞ്ഞപ്പോള്‍ അവള്‍ ബസ്റ്റാന്റിലെത്തി വല വിരിച്ച്‌ ഇരയെ കാത്തിരുന്നു.ഇല്ല,ആരും വരുന്നില്ല.അവള്‍ എഴുന്നേറ്റ്‌ ബസ്റ്റാന്റിലെ കടയില്‍ ചെന്ന് ഒരു സോഡ പറഞ്ഞു.കടക്കാരന്‍ തികഞ്ഞ അവജ്ഞയോടെ അവളെ ഒന്നു നോക്കുകപോലും ചെയ്യതെ ചോദിച്ചു."കാശുണ്ടോ കയ്യില്‍?"
"ഇല്ല.കൊറച്ചുകഴീമ്പം തരാം"
"ങാ,എന്നാ കൊറച്ചുകഴീമ്പം വാ"അയാള്‍ മറ്റൊരു ഉപഭോക്താവിനുനേരെ തിരിഞ്ഞു.
രമണി നിരാശപ്പെട്ടില്ല.അവള്‍ക്കിതൊന്നും പുതുമയല്ലല്ലോ.വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഇതൊക്കെ ആദ്യാനുഭവങ്ങളായിരുന്നു.അന്നതൊക്കെ മുള്ളുകളായിരുന്നു.ഇന്ന്....മുള്ളും പൂവും തമ്മില്‍ വ്യത്യാസമില്ലല്ലോ.അഥവാ മുള്ളുകള്‍ മാത്രമേയുള്ളുവല്ലോ.
ബസ്റ്റാന്റിന്റെ വടക്കേമൂലയ്ക്ക്‌ ഒരു യുവാവ്‌ ഒറ്റക്കു നില്‍ക്കുന്നതു കണ്ട രമണി സാവധാനം അങ്ങോട്ടു നടന്നു.അയാളെനോക്കി ഒന്നു ചിരിച്ച്‌ ഒരുവട്ടം കറങ്ങി തിരിച്ചുവരുമ്പോള്‍ ഏതോ ബസ്സില്‍ കയറാനായി അയാള്‍ ഓടുന്നു.അവള്‍ക്ക്‌ അയാളോട്‌ തികഞ്ഞ പുഛം തോന്നി.
അവളെ അറിയുന്നവര്‍ ഒരു നികൃഷ്ടജന്തുവിനോടെന്നവണ്ണം അവളെ വെറുപ്പോടുകൂടി നോക്കുകയും അകന്നുമാറിപ്പോവുകയുംചെയ്തു.ഇത്രയും നേരമായിട്ടും തനിക്കായുള്ള ഒരാള്‍പോലും എത്തിയിട്ടില്ല.മുമ്പൊക്കെ ഇത്രയും നേരമൊന്നും കാത്തിരിക്കേണ്ടിവന്നിട്ടില്ല.കാലം ചെല്ലുന്തോറും തന്റെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും കൂടുന്നു.ഇനിയങ്ങോട്ട്‌ കാത്തിരിപ്പിന്‌ അര്‍ത്ഥമില്ലാതെയും വന്നേക്കാം.ഒരിക്കലും വരാനില്ലാത്ത ഒരാളെ കാത്തിരുന്ന് കാത്തിരുന്ന്......ഒരുനിമിഷം രമണി ഭാവിയെക്കുറിച്ചൊന്നു ചിന്തിച്ചുപോയി.തൊട്ടടുത്തനിമിഷം തന്നെ അവള്‍ തിരുത്തി.പാടില്ല,പാടില്ല.തനിക്കതിന്‌ അവകാശമില്ല.
അതുവഴി ഒരു പോലീസ്ജീപ്പ്‌ സവധാനം കടന്നുപോയി.അപ്പോള്‍ രമണി ആരുടെയൊക്കെയോ പിന്നിലേക്ക്‌ വലിഞ്ഞൊളിച്ചു.
ഇന്നും പട്ടിണി തന്നെ ആയിരിക്കും ഫലം.ഈ നാട്ടിലെ പുരുഷന്‍മാരെല്ലാം സന്‍മാര്‍ഗികളും സദാചാരക്കാരുമായി മറിക്കഴിഞ്ഞോ?അവള്‍ നിരാശപ്പെട്ടു.
ബസ്റ്റാന്റിലെ അന്തേവസിയായ അനാഥപ്പട്ടി എവിടെനിന്നോവന്ന് രമണിയുടെ കാലടികളില്‍ ചുംബിച്ചു.ചേര്‍ന്നുനിന്ന് വാലാട്ടി.രമണിയോടൊപ്പം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.അവള്‍ ആ നായയുടെ മൂര്‍ദ്ധാവില്‍ സ്പര്‍ശിച്ചു.അപ്പോള്‍ അവളുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ നായയുടെ നിറുകയില്‍ വീണു.പിന്നെ അതിനെ അടിച്ചുമാറ്റിക്കൊണ്ട്‌ അവള്‍ പറഞ്ഞു:
"നീയും പോ.എന്റടുത്തു വരണ്ട.പോ.പോ."
നായ വാലാട്ടിക്കൊണ്ട്‌ ഒന്നുകൂടി ചേര്‍ന്നുനിന്നു.
വയറു കത്തുകയാണ്‌.ഇനി പാതിരാത്രി കഴിഞ്ഞ്‌ വല്ല ലോറിക്കാരും വന്നെങ്കിലായി.അതുവരെ താന്‍ ജീവിച്ചിരിക്കുമോ?!
പതിവായി സ്റ്റാന്റിന്റെ പടിഞ്ഞാറെമൂലയ്ക്കു കിടന്നുറങ്ങുന്ന കുഷ്ടരോഗിയായ എസ്തേര്‍ അന്ന് നേരത്തെതന്നെ തെണ്ടല്‍ മതിയാക്കി തിരിച്ചെത്തി.അയാള്‍ ഞൊണ്ടി ഞൊണ്ടി രമണിയുടെ മുമ്പിലെത്തി മൂന്നുവിരലുകള്‍ ഉയര്‍ത്തി അവളെ കാണിച്ചു.അവള്‍ കണ്ണടച്ചു നിഷേധിച്ചു.അയള്‍ നാലു വിരലുകളുയര്‍ത്തി.അതും അവള്‍ നിഷേധിച്ചു.പിന്നെ അവള്‍ കണ്ണുകളില്‍ ദയനീയഭാവത്തോടെ അഞ്ചുവിരലുകള്‍ ഉയര്‍ത്തിക്കണിച്ചു.എസ്തേര്‍ തന്റെ മടിയില്‍നിന്ന് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി.നാലുരൂപ എഴുപത്തിയഞ്ച്‌ പൈസ.
രമണിയുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട്‌ നായ മറ്റൊരിടത്തേക്ക്‌ പിന്‍വാങ്ങി.രമണി മൂത്രപ്പുരയ്ക്കു പിന്നിലെ ഇരുട്ടില്‍ ഭിത്തിയോടുചേര്‍ന്നുനിന്ന് ഭക്ഷണം സ്വപ്നം കണ്ടു.അരികില്‍ ഓടയുടെ ദുര്‍ഗന്ധം.എല്ലാം ആകെ വൃത്തികേടാണ്‌.
എസ്തേര്‍ നാലേമുക്കാല്‍ രൂപ മുതലാക്കി തന്റെ മൂലയിലേക്കു പോയി.തട്ടുകടകള്‍ സജീവമായിത്തുടങ്ങി.രമണി ആര്‍ത്തിയോടെ ഒരു തട്ടുകടയിലേക്ക്‌ കയറിച്ചെന്ന് നാലുദോശ പറഞ്ഞ്‌ ബെഞ്ചിലിരുന്നു.അത്രയ്ക്കും അവള്‍ തളര്‍ന്നിരുന്നു.കടക്കാരന്‍ പറഞ്ഞു:"അവിടിരിക്കണ്ട.അപ്രത്തോട്ടു മാറി നിക്ക്‌."

Wednesday, September 9, 2009

കത്ത്

ഇന്നെങ്കിലും പോസ്റ്റ്‌ ചെയ്യണം.കഴിഞ്ഞ നാലുദിവസങ്ങളിലും കൊണ്ടുപോയെങ്കിലും മറന്നു.വൈകിട്ട് വന്നു് ബാഗു തുറക്കുമ്പോഴാണ്‌ മറന്നതോര്‍ക്കുന്നത്‌.
ഇന്ന്‌ ഓഫീസ്‌ അവധിയാണ്‌. തുണിയലക്കാന്‍ വീണുകിട്ടി‍യ ഒരിടവേള. പുറത്തിറങ്ങേണ്ടാത്ത ഒരു ദിവസം എന്നത്‌ വല്ലാത്ത മോഹമാണ്‌. പക്ഷെ ഇന്ന്‌ ഈ കത്ത്‌ പോസ്റ്റുചെയ്തേ മതിയാകൂ. മറുകുറി പ്രതീക്ഷിക്കുന്നയാളിന്റെ ക്ഷമയെ കൂടുതല്‍ പരീക്ഷിക്കുന്നത്‌ ക്രൂരമാണ്‌. പ്രതീക്ഷിക്കുന്ന കത്ത്‌ കിട്ടാ‍തെ വരുമ്പോഴുള്ള അവസ്ഥ നന്നായി അറിയാം.
പോസ്റ്റ്‌ ചെയ്യണമെങ്കില്‍ ജംഗ്ഷന്‍ വരെ നടന്നാല്‍ മതി. അതിനായി മാത്രം സാരിയുടുക്കണം. വല്ലാത്ത മടി തോന്നി‍. സാരമില്ല.ഇന്ന്‌ ഈ കത്ത്‌ ഇവിടെനിന്നും പുറപ്പെടണം.ഇനിയുള്ള ദിവസങ്ങള്‍ കടന്നുകിട്ടു‍വാന്‍ ആകെയുള്ളത്‌ അടുത്ത കത്തിനു വേണ്ടിയുള്ള കാത്തിരുപ്പു മാത്രമാണ്‌. അവിടെയും അങ്ങനെതയൊണല്ലോ.വേണമെങ്കില്‍ പോസ്റ്റുചെയ്യാന്‍ മറ്റാരെയെങ്കിലും ഏല്പിക്കാം.വിശ്വാസമില്ല. തപാല്‍പെട്ടി‍യിലിടാതെ ഇട്ടെന്നു്‌ കള്ളം പറയാമല്ലോ.അവിടെ കിട്ടി‍യാല്‍ കൃത്യം നാലാംപക്കം അടുത്തതിങ്ങെത്തും. എസ്‌.എം.എസ്സും ഇ മെയിലും സന്ദേശലോകം അടക്കി വാഴുന്ന ഈ കാലത്തും കയ്യക്ഷരരൂപം പൂണ്ട അല്പം മങ്ങിയ കടലാസുതയൊണ്‌ ഞങ്ങളുടെ ഹൃദയഭാഷ സാദ്ധ്യമാക്കുന്നത്‌. ആ തനിമയുള്ള ഊഷ്മളത മനസ്സിന്റെ സ്വകാര്യമാണ്‌. ആരോടും പറഞ്ഞറിയിക്കാനാവാത്ത ഒരു സൂക്ഷ്മാനുഭവം. ഒരിക്കലും നഷ്ടപ്പെടാത്ത സുഗന്ധം.
മടിയോടെയാണെങ്കിലും സാരിയുടുക്കുമ്പോള്‍ പിന്നി‍ല്‍ ചേച്ചിയുടെ അതൃപ്തിക്കും അമര്‍ഷത്തിനും ശബ്ദമുണ്ടായി."അവധി കിട്ടി‍യാലും വീട്ടി‍ലിരിക്കല്ല്‌.എങ്ങോട്ടാ‍ ഒരുങ്ങിക്കെട്ടി‍ എഴുന്നള്ളത്ത്‌?"ഒന്നം പറയാന്‍ തോന്നി‍യില്ല.പറഞ്ഞിട്ടു‍ കാര്യമില്ല.
കണ്ണാടിയുടെ മുമ്പില്‍ നോക്കി വെറുതെ ചിരിച്ചു. അല്പം ഉറക്കെത്തന്നെ‍ പറഞ്ഞു:"ദേ...ഇന്നയയ്ക്കുന്നു‍ണ്ടു് കേട്ടോ, നാളെത്തന്നെ കിട്ടും."
കണ്ണാടിയിലെ ആളിന്‌ ഇത്ര ഭംഗിയോ!!

ആകാശച്ചരിവില്‍ കറുത്ത മേഘങ്ങള്‍ കാണാം. വെയിലിനു മങ്ങല്‍. കുടയെടുക്കാനുള്ള ഓര്‍മ്മപ്പെടുത്തലാണ്‌. നന്ദി.രാത്രിയിലും മഴയുണ്ടായിരുന്നു‍. ഇടവഴിയിലെ ചെമ്മണ്‍നിരത്തില്‍ ഉണങ്ങാത്ത വ്രണം പോലെ ഇടയ്ക്കിടെ വെള്ളം കെട്ടി‍ക്കിടക്കുന്നു‍. ആശാരിമാരുടെ പടിക്കലാണ്‌ കൂടുതല്‍. വേനല്‍ക്കാലത്തും അവിടെ ആകെ അളിപിളിയാണ്‌.മീനാക്ഷിപ്പണിക്കത്തി എതിരെ വരുന്നു‍.
"അയ്യോ,ഇന്നെന്താ താമസിച്ചുപോയേ?"അവരുടെ കണ്ണുകളില്‍ ഉല്‍ക്കണ്ഠ നിറഞ്ഞു.
"ഇന്നവധിയാ.പോസ്റ്റാപ്പീസുവരെ പോകാനിറങ്ങിയതാ."പണിക്കത്തിക്ക്‌ തൃപ്തിയായി. അവര്‍ വേലിയിറമ്പില്‍ ഒതുങ്ങിനിന്നു‍.
ഇന്നയച്ചാല്‍ നാളെ, അല്ലെങ്കില്‍ തിങ്കളാഴ്ച അവിടെ കിട്ടും. അന്നു തന്നെ‍ അടുത്തത്‌ ഇങ്ങട്ടെഴുതും. ബുധനാഴ്ചയെങ്കിലും ഇവിടെത്തും. വാസ്തവത്തില്‍ ഈ അക്ഷരങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ മുന്നോട്ടു‍ നയിക്കുന്നത്‌. ഇതുകൂടിയില്ലെങ്കില്‍.....ഈശ്വരാ...അവിടെ ജീവിതം വഴിമുട്ടി‍ നില്ക്കും.
ഇഷ്ടമില്ലാത്ത എല്ലാത്തില്‍ നിന്നം ഓടിയെത്താവുന്ന സങ്കേതം. അഭയാക്ഷരങ്ങള്‍.
ടാറിട്ട റോഡില്‍ കയറിയപ്പോള്‍ ജംഗ്ഷനില്‍ വന്നു തിരിച്ചിടുന്ന ബസ്സ്‌ കണ്ടു. ഇനി അതില്‍നിന്നി‍റങ്ങിവരുന്ന പലരോടും മീനാക്ഷിപ്പണിക്കത്തിയോടു പറഞ്ഞത്‌ ആവര്‍ത്തിക്കേണ്ടിവരും.
പ്രതീക്ഷിച്ചതുതന്നെ‍ സംഭവിച്ചു. ലോഹ്യങ്ങള്‍ വിരസമാണ്‌, അനാവശ്യവും.
പോസ്റ്റോഫീസിന്റെ വരാന്തയില്‍ ആരുമുണ്ടായിരുന്നി‍ല്ല. നല്ല സന്തോഷം തോന്നി‍. അകത്തിരിക്കുന്ന മാസ്റ്റര്‍ക്ക്‌ ചുവരിന്റെ മറവുകൊണ്ട്‌ കത്ത്‌ പെട്ടി‍യിലിടുന്നവരെ കാണാന്‍ കഴിയാത്തത്‌ ഭാഗ്യം.
കുട മടക്കി പടികള്‍ കയറി തിണ്ണയിലെ തൂണില്‍ ഘടിപ്പിച്ച ചുവന്ന പെട്ടി‍യുടെ സമീപത്തേക്ക്‌ നടന്നു. പെട്ടി‍യുടെ പിളര്‍ന്ന വായ എപ്പോഴും എല്ലാ കത്തുകളും സ്വീകരിക്കാന്‍ തയ്യാറാണ്‌.
അപ്പോഴാണ്‌, അപ്പോള്‍ മാത്രമാണോര്‍ത്തത്‌:-കത്തെടുക്കാന്‍ മറന്നുപോയല്ലോ!

Sunday, August 9, 2009

വിവരമില്ലാത്ത ചില വില്പനനികുതി ബുദ്ധിജീവികള്‍(സര്‍ക്കാര്‍ വക ഗുണ്ടാപിരിവ്)

ഓണക്കാലമായതോടെ വില്പനനികുതി ഉദ്യോഗസ്ഥര്‍ക്ക് ഹാലിളകിയിരിക്കുകയാണ്.കൈയ്യില്‍ കിട്ടുന്ന ഏതവന്റെയും കീശയില്‍ കയ്യിട്ടു പിടിച്ചുപറി നടത്തുന്ന ഇവര്‍ പക്ഷെ നിയമവിധേയമായാണ് ഈ കലാപരിപാടി നടത്തുന്നത്.കാരണം ഇവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണല്ലോ.സര്‍ക്കാരിന്റെ മൌനാനുവാദവുമുണ്ടാകുമല്ലോ.

എന്നാല്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊന്നും ഇവര്‍ക്ക് ബാധകമല്ല.അങ്ങനെയൊന്നുള്ളതായി ഇവരില്‍ പലര്‍ക്കും അറിയില്ലെന്നതാണു സത്യം.ആകെ അറിയുന്നത് റോഡിലിറങ്ങി ചരക്കുവണ്ടി തടഞ്ഞു നിര്‍ത്തി എന്തെങ്കിലും കാരണം പറഞ്ഞ് പണം പിരിക്കുക എന്നതു മാത്രമാണ്.പാവം വണ്ടിക്കാരനുണ്ടോ നിയമം അറിയുന്നു.ഏമാന്‍ പറയുന്നതെല്ലാം വകുപ്പുനിയമമാണെന്നു തെറ്റിദ്ധരിച്ച് പാവം പണം കൊടുത്ത് രക്ഷപെടുന്നു.

ഇപ്പോള്‍ നടന്ന സംഭവം ഒന്നു ശ്രദ്ധിക്കുക.

കൊല്ലത്തു നിന്നും ഒരു വ്യാപാരി തിരുവല്ലയിലെ വ്യാപാരിക്കു വില്‍ക്കുവാനായി ചരക്കുമായി പോകുന്നു.

വഴിക്ക് ആലപ്പുഴ ഇന്റലിജന്‍സ് പിടിക്കുന്നു.പരിശോധനക്കു ശേഷംആലപ്പുഴ വില്‍പ്പന നികുതി സ്ക്വാഡ് 1 ഇന്റലിജന്‍സ് ഇന്‍ സ്പെക്ടര്‍ ഒരു മഹാകാര്യം കണ്ടുപിടിച്ച് 5000രൂപയോളംപിഴ ചുമത്തുന്നു.
തിരുവല്ലയിലെ വ്യാപാരിക്ക് രജിസ്ട്രേഷന്‍ ഇല്ല എന്നതാണ് ഇന്‍ സ്പെക്റ്ററുടെ കണ്ടെത്തല്‍.പിഴ ചുമത്തി രസീത് നല്‍കിയതാകട്ടെ തിരുവല്ലാ വ്യാപാരിയുടെ പേരിലും!
രജിസ്ട്രേഷന്‍ ഇല്ലത്ത വ്യാപാരിക്ക് ചരക്കു വില്‍ക്കാന്‍ പാടില്ല എന്ന് വാറ്റ് നിയമത്തിലൊരിടത്തും ഇതുവരെ പ്രതിപാദിച്ചിട്ടില്ല.മാത്രമല്ല അഞ്ചുലക്ഷം രൂപയില്‍ താഴെ വിറ്റുവരവുള്ളവര്‍ക്ക് രജിസ്ട്രേഷന്‍ ആവശ്യമില്ല എന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.ഈ നിസ്സാര കാര്യം പോലും അറിയാത്ത ഒരാള്‍ക്ക് ഈ തസ്തികയില്‍ തുടരാന്‍ എന്തവകാശമാണുള്ളത്?
തിരുവല്ലയിലെ വ്യാപാരി വ്യാപാരം തുടങ്ങിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളു.നാളിതുവരെയുള്ള വിറ്റുവരവ്
അന്‍പതിനായിരത്തില്‍ താഴെ മാത്രം.ഈ വ്യാപാരി എങ്ങനെ കുറ്റക്കാരനാകും?അയാള്‍ എന്ത് നിയമവിരുദ്ധമാണ് പ്രവര്‍ത്തിച്ചത്?തിരുവല്ലാ വ്യാപാരിയുടെ നിജസ്ഥിതി അറിയാന്‍ ഈ ‘ബുജി‘ എന്തു ചെയ്തു?എന്തന്വേഷണം നടത്തിയിട്ടാണ് ആ വ്യാപാരിയെ കുറ്റവാളിയാക്കിയത്?

രജിസ്ട്രേഷന്‍ ഇല്ലാത്ത വ്യാപരികള്‍ക്ക് ചരക്കുകള്‍ വില്‍ക്കാന്‍ പാടില്ല എന്ന ഒരു പുതിയ നിയമം ഈ ബുദ്ധിജീവി ഇന്‍ സ്പെക്ടര്‍ സ്വയം പ്രഖ്യാപിച്ച് നടപ്പിലാക്കുകയാണ് ചെയ്തിരിക്കുന്നത്.ഇത് നീതിയാണോ?

ഇത്തരം ഉദ്യോഗസ്ഥന്മാരെ നിലയ്ക്കു നിര്‍ത്താനും നിയമം പഠിപ്പിക്കനും ഉള്ള സംവിധാനം അടിയന്തിരമായി നടപ്പിലാക്കണമെന്ന് ബഹുമാനപ്പെട്ട വകുപ്പു മന്ത്രിയോട് വിനീതമായി അപേക്ഷിക്കുന്നു.ഒപ്പം അനധികൃതമായി ഈടാക്കിയ പണം ഇവരെക്കൊണ്ടുതന്നെ വ്യാപാരിക്കു തിരിച്ചുകൊടുപ്പിക്കുകയും വേണം.സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ ഇക്കാര്യത്തില്‍ പതിയേണ്ടിയിരിക്കുന്നു.

എന്നാല്‍ ഇതിന് അപവാദവുമുണ്ട്.കാര്യവിവരമുള്ള ഒരുദ്യോഗസ്ഥന്‍ ഇതിനെക്കുറിച്ച് പ്രതികരിച്ചത് ഇപ്രകാരമാണ്.“ഞങ്ങളുടെ ഡിപ്പാര്‍ട്ടുമെന്റിനെ നശിപ്പിക്കാനായി ഇങ്ങനെ ചില അവതാരങ്ങളുമുണ്ട്.”

ഇതുപോലൊരുത്തന്‍ മതി വകുപ്പിനെ മൊത്തം നാറ്റിക്കാന്‍.അതുകൊണ്ട് വിവരമുള്ള സഹപ്രവര്‍ത്തകര്‍ ലവന്മാരെ ഉപദേശിച്ചു നന്നാക്കാന്‍ നോക്കുകയോ നന്നായില്ലെങ്കില്‍ ഒറ്റപ്പെടുത്തുകയോ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

Thursday, July 30, 2009

ദൈവക്കളി അവസാനിച്ചു.

കലാകൌമുദിയുടെ 1751ലക്കത്തില്‍ തുടങ്ങിയ ശ്രീ.ഇ.വി.ശ്രീധരന്റെ നോവല്‍ ‘ദൈവക്കളി’1768ലക്കത്തില്‍ അവസാനിച്ചു.
ഏറെക്കാലത്തിനു ശേഷം,അതായത് രണ്ടാമൂഴത്തിനു ശേഷം ഓരോ ആഴ്ചയും ആഴ്ചപ്പതിപ്പിനു വേണ്ടി വല്ലാത്തൊരു ഉള്‍ത്തുടിപ്പോടെ കാത്തിരുന്നത് ദൈവക്കളി വായിക്കാനായിരുന്നു.ചില നോവലുകള്‍ക്ക് അത്തരമൊരു വശീകരണശക്തിയുണ്ട്.അത് വായനക്കാരെ ആകര്‍ഷിച്ചടുപ്പിക്കും.എന്തുകൊണ്ടാണങ്ങനെ എന്നൊന്നും പറയാനാവില്ല.എന്നാല്‍ നോവലിന്റെ പ്രത്യേകത കൊണ്ടുതന്നെ എന്നതില്‍ സംശയമില്ല.
ആ നോവല്‍ അവസാനിക്കാതിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായും ആഗ്രഹിച്ചു പോയി.ചാത്തോത്ത് ദേവി അസാധാരണമായൊരു കഥാപാത്രമാണ്.ഞാന്‍ വായിച്ചിട്ടുള്ള നോവലുകളിലൊന്നും ഇങ്ങനെയൊരു സ്ത്രീയെ കണ്ടിട്ടില്ല.ദൈവം ബാലകൃഷ്ണനു വേണ്ടി സൃഷ്ടിച്ച ദേവിയേടത്തിയെ അറിയുമ്പോള്‍ ബാലകൃഷ്ണനോട് കടുത്ത അസൂയ തോന്നുന്നു.
ഏതെങ്കിലും ഒരു നോവല്‍ വായിച്ച് അതിലെ ഒരു കഥാപാത്രം ഞാനായിരുന്നെങ്കിലെന്ന് ദൈവക്കളി വായിക്കുന്നതു വരെ തോന്നിയിട്ടില്ല.ദൈവക്കളിയിലെ ബാലകൃഷ്ണന്‍ ഞാനായിരുന്നെങ്കില്‍ എന്ന് വല്ലാതെ വല്ലാതെ കൊതിച്ചുപോകുന്നു.
എന്തിനും പുറമെ ദൈവക്കളി എന്ന രചനയില്‍ മനസു മുഴുകുമ്പോള്‍ ഒരു ജീവിതം അനുഭവിക്കുകയാണ് ചെയ്യുന്നത്.അനുഭവിപ്പിക്കുന്ന ഒരു പ്രത്യേകലോകത്തിലൂടെ ജീവിക്കുകയാണ്.
ശ്രീധരന്‍ മാഷിന് പ്രണാമം!

Wednesday, July 22, 2009

ശവത്തെ നോക്കി ചിരിക്കരുത്!

അക്ഷര‍ജാലകത്തില്‍ എം.കെ.ഹരികുമാര്‍ എഴുതുന്നു:“ലോഹിതദാസിന്റെ ജഡം ഒരു പകുതിയില്‍ കാണിച്ചിട്ട്,സ്ക്രീനിന്റെ മറ്റേ പകുതിയില്‍ കോമഡിരംഗം തുടരെ കാണിച്ച് ചാനലുകള്‍ മരണത്തെയും പരിഹസിച്ചു.ജഡം കണ്ടുകൊണ്ട് നമ്മള്‍ ചിരിക്കണം പോലും!"

ജഡത്തെനോക്കി കരയണമെന്ന് ഏതു ശാസ്ത്രത്തിലുണ്ടു മാഷേ?മരണം ഒരു ആഘോഷമാണെന്ന വേദാന്തസത്യം താങ്കള്‍ക്കറിയില്ലെന്നുണ്ടോ?സ്ഥൂലശരീരം സൂക്ഷ്മശരീരത്തില്‍ നിന്നും വേര്‍പിരിയുന്ന ഉത്സവം.