Wednesday, November 3, 2010
ചവറുകൂനകൾ
Thursday, October 28, 2010
കേന്ദ്രസഹായം
കാലവർഷത്തോണിയിൽ വന്നിറങ്ങിയ
സംഘത്തിന് സ്വാഗതം!
വേനൽവിമാനത്തിൽ പറന്നിറങ്ങി
വർഷദുരന്തം പഠിച്ചുപോയവർക്കും നന്ദി!
ഇനിമേൽ വർഷവും വേനലും
വരാതിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്തുകഴിഞ്ഞതായി
മാധ്യമക്കോളാമ്പികൾ!!
ആൺമുഖം
കൊണ്ടായിരുന്നു ശ്രമം.
വെള്ളം നനച്ച് ഉമിക്കരിയും
പരീക്ഷിച്ചു.
അച്ഛന്റെ ടോപാസുകൊണ്ടും
വരഞ്ഞു കുറെക്കാലം.
ഒന്നിനും ഈ പെൺമുഖത്തെ
രക്ഷിക്കാനായില്ല!
സായന്തനം(തിരക്കഥ)
1
റോഡിലൂടെ നടന്നുവരുന്ന വൃദ്ധനായ അച്യുതൻ നായരും യൂണിഫോമിട്ട കൊച്ചുകുട്ടി അമ്മുവും.അവളുടെ ഭാരമേറിയ സ്കൂൾബാഗ് അയാൾ തൂക്കിപ്പിടിച്ചിട്ടുണ്ട്.
വീടെത്താറായതിന്റെ സന്തോഷത്താൽ അമ്മു അയാളുടെ കൈ വിടുവിച്ച് ഓടുന്നു.സിറ്റ്‌ഔട്ടിൽ കയറിനിന്ന് തിരിഞ്ഞുനോക്കി തുള്ളിച്ചാടിക്കൊണ്ട് അമ്മു:
അമ്മു:ഇന്നും അപ്പൂപ്പനെ തോപ്പിച്ചേ...........
അച്യുതൻ നായർ മന്ദഹസിക്കുന്നു.
അമ്മു:ഈ അപ്പൂപ്പനൊട്ടും സ്പീഡില്ല.
അയാൾ ബാഗ് താഴെ വെച്ച് പോക്കറ്റിൽനിന്നും താക്കോലെടുത്ത് കതകു തുറക്കുന്നു.അമ്മു ആദ്യം അകത്തേക്ക്.
2
അടുക്കളയിൽനിന്നും പലഹാരങ്ങളെടുത്ത് ഡൈനിംഗ്‌ടേബിളിൽ കൊണ്ടുവന്നുവെയ്ക്കുന്ന അച്യുതൻ നായർ.
ഒരു കോമിക് ബുക്കുമായി കഴിക്കാനിരിക്കുന്ന അമ്മു.
സമീപം മറ്റൊരു കസേരയിൽ വന്നിരിക്കുന്ന അയാൾ അവളെ നോക്കുന്നു.
അച്യുതൻ നായർ:കഴിക്കുമോളേ.അച്ഛനുമമ്മേം വരാറായി.
അമ്മു:(അലക്ഷ്യമായി)അവര് ഫൈവ് തേർട്ടിക്കല്ലേ വരൂ.
വീണ്ടും പുസ്തകത്തിലേക്കു ശ്രദ്ധിച്ച് യാന്ത്രികമായി ഭക്ഷണം കഴിക്കുന്ന അമ്മു.
3
വീട്ടിനകത്തേക്ക് കയറി വരുന്ന സുധാകരനും ശ്യാമളയും.ഓഫീസിൽനിന്നും വരുന്ന വേഷവിധാനങ്ങൾ.
ടി.വി.യിലെ കാർട്ടൂൺ കണ്ടിരിക്കുന്ന അമ്മുവിന്റെ കയ്യിൽനിന്നും ദേഷ്യത്തിൽ റിമോട്ട് പിടിച്ചു വാങ്ങുന്ന ശ്യാമള.
ശ്യാമള:(ദേഷ്യത്തോടെ)ഹോംവർക്ക് ചെയ്യാനുള്ള നേരത്ത് ഓരോ കോപ്രായം കണ്ടോണ്ടിരുന്നോളും(തിരിഞ്ഞ് സെറ്റിയിലിരിക്കുന്ന അച്യുതൻനായരെ നോക്കി കുറ്റപ്പെടുത്തും മട്ടിൽ)അച്ഛനൊരു ശ്രദ്ധേമില്ല.
അച്യു.നായർ:അവളിച്ചിര വിശ്രമിക്കട്ടെ ശ്യാമളേ.
ശ്യാമള:നന്നായി.അച്ഛന്റെ കാലമൊന്നുമല്ല ഇത് കളിച്ചു നടക്കാൻ.
അച്യുതൻ നായർ മുഖം താഴ്ത്തുന്നു.
ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിൽ സുധാകരൻ അകത്തേക്ക്.
4
ഡൈനിംഗ് ടേബിളിലിരിക്കുന്ന ഫ്ലാസ്കിൽനിന്ന് കപ്പിലേക്ക് ചായ പകരുന്ന സുധാകരൻ.സമീപം ശ്യാമളയുമുണ്ട്.ഇരുവരും വേഷം മാറിയിരിക്കുന്നു.
ചായ മൊത്തുന്ന സുധാകരന്റെ മുഖത്ത് ദേഷ്യഭാവം.
സുധാകരൻ:കടുപ്പോമില്ല,മധുരോമില്ല.
ശ്യാമള:(നീരസത്തോടെ)എത്ര പറഞ്ഞാലും അച്ഛനു മനസിലാവില്ലെന്നുവെച്ചാൽ....
നിസ്സഹായനായ അച്യുതൻ നായരുടെ മുഖം.
5
രാത്രി.
സിറ്റ്‌ഔട്ടിലെ ചാരുകസേരയിൽ കിടക്കുന്ന അച്യുതൻ നായർ കാലു തടവുന്നു.നല്ല വേദനയുണ്ടെന്ന മുഖഭാവം.
അവിടേക്കു വരുന്ന ശ്യാമള.
ശ്യാമള:അച്ഛനൊന്നു മെഡിക്കൽസ്റ്റോറുവരെ പോണം.സുധേട്ടന് വല്ലാത്ത തലവേദന.ടാബ്‌ലറ്റ്സ് മേടിക്കാൻ മറന്നു.
അച്യുതൻ നായർ വയ്യാതെ എണീൽക്കുന്നു.
ശ്യാമള:(മൂക്കുപൊത്തി അസഹ്യതയോടെ)ഇന്നും അച്ഛനിവിടെങ്ങും നോക്കിയില്ലേ?എത്ര ദിവസമായി ഞാൻ പറേന്നതാ.ഈ നാറ്റം സഹിക്കാൻ വയ്യാണ്ടായി.
അച്യു.നായർ:ഇന്നു ഞാനെല്ലാടോം അടിച്ചുവാരി നോക്കിയതാ.ഒന്നും കണ്ടില്ല.
അകത്തുനിന്നും അമ്മുവിന്റെ ശബ്ദം:
ശബ്ദം:എനിക്കു നാറ്റമൊന്നുമില്ലല്ലോ.അച്ഛനുമമ്മയ്ക്കും മാത്രമൊരു നാറ്റം!
ശ്യാമള:പടിക്കുമ്പളും മറ്റുള്ളോരു വായനക്കുന്നെടത്താ അവടെ ശ്രദ്ധ.മിണ്ടാതിരുന്നു പടിക്കെടീ.
അച്യു.നായർ:എനിക്കും ദുർഗന്ധമൊന്നും തോന്നുന്നില്ല മോളേ.
ശ്യാമള:ജലദോഷമല്ലേ,മൂക്കടച്ചതോണ്ടാരിക്കും.
കയ്യിലെ കുറിപ്പും പണവും ശ്യാമള അച്ഛനു കൊടുക്കുന്നു.അരമതിലിൽ ഇരുന്ന ടോർച്ചെടുത്ത് അച്യുതൻ നായർ മുറ്റത്തേക്കിറങ്ങുന്നു.
6
ഇരുൾ വീണ വഴിത്താരയിലൂടെ അകന്നു പോകുന്ന ടോർച്ചുവെളിച്ചം.കത്തുകയും കെടുകയും ചെയ്യുന്ന വെട്ടം.ഇരുളും വെളിച്ചവും മാറി മാറി കാണാം.
7
അകത്തേക്കു കയറി വരുന്ന അച്യുതൻ നായർ മരുന്നും ബാക്കി ചില്ലറയും ശ്യാമളയെ ഏല്പിച്ച് തിരിഞ്ഞു നടക്കുന്നു.
അകത്തുനിന്ന് സുധാകരന്റെ ശബ്ദം:
ശബ്ദം:ദാ ഇപ്പം പിന്നേം തൊടങ്ങി ആ നാറ്റം.
ശ്യാമള:ശരിയാ.ഇത്രേം നേരമില്ലാരുന്നു.ഇതെന്തൊരു കൂത്താണോ എന്തോ!
അച്യുതൻ നായരുടെ മുഖം.
പഠനമുറിയിൽനിന്നും അമ്മു വിളിച്ചു പറയുന്നു:
ശബ്ദം:എനിക്കിപ്പളും തോന്നുന്നില്ലല്ലോ അമ്മേ.
ശ്യാമള:നിന്നോടാരെങ്കിലും ചോദിച്ചോ?അവിടിരുന്നു പടിക്കെടീ.
വിവർണമാകുന്ന അച്യുതൻ നായരുടെ മുഖം.ആഴമേറിയ വിഷാദത്താൽ ആ മുഖം ദയനീയമാകുന്നു.ക്രമേണ എന്തോ തീരുമാനിച്ചുറച്ച ഭാവം കൈവരുന്നു.
അച്യു.നായർ:ശരിയാ മോളേ,എനിക്കും തോന്നുന്നുണ്ട് ആ നാറ്റം..സാരമില്ല,ഞാനതു മാറ്റിത്തരാം.
8
രാത്രി.
ഇരുട്ടിന്റെ പ്രളയം.
അച്യുതൻ നായർ ശബ്ദമുണ്ടാക്കാതെ കിടക്കയിൽ നിന്നും എഴുന്നേറ്റ് സാവധാനം നടന്ന് വാതിൽ തുറന്ന് സിറ്റ്‌ഔട്ടിലേക്കിറങ്ങുന്നു.
ഒരു നിമിഷം തിരിച്ചുവന്ന് ശബ്ദമുണ്ടാക്കാതെ ശ്രദ്ധിച്ച് വാതിൽ പുറത്തുനിന്നും അടയ്ക്കുന്നു.
പിന്നെ,തിരിഞ്ഞുനോക്കാതെ കനത്ത ഇരുട്ടിലേക്ക് അയാൾ ഇറങ്ങുന്നു.
അയാളുടെ മുമ്പിൽ ഇരുട്ടിന്റെ വഴിത്താര.രാപ്രാണികളുടെ നിലയ്ക്കാത്ത കലമ്പൽ.
ഇരുളിന്റെ മഹാസമുദ്രത്തിൽ ലയിക്കുന്ന അച്യുതൻ നായർ.
............................................................................................................................Friday, September 18, 2009
രണ്ടു കാമചാരികള്‍
ഒന്ന്
പെട്ടെന്ന് ഹേമ വല്ലാത്തൊരു അവസ്ഥയിലേക്കുകുത്തനെ പതിച്ചു.മഹേഷുമായി ഇണചേരാനുള്ള തീരാത്ത കൊതിയില്‍ കാമവിവശയായി അവള്‍ ഉരുകി.ഭര്‍ത്താവിന് വെളുപ്പിനെ പോകേണ്ടി വന്നതിനാലാണ് പതിവിലും നേരത്തെ അവള്‍ ഉണര്‍ന്നത്.നെത്സണ്‍ മണ്ഡേല റോഡിലുള്ള ഒരു വസതിയിലും അപ്പോള്‍ വിളക്കുകള്‍ തെളിഞ്ഞിരുന്നില്ല.പ്രഭാത സവാരിക്കാര്‍ മാത്രം നടക്കാനിറങ്ങിയിരുന്നു.
അവള്‍ തനിച്ചായപ്പോഴാണ് പെട്ടെന്ന് മഹേഷിന്റെ രൂപം മനസ്സിലേക്ക് ആര്‍ത്തി പിടിച്ചെത്തിയത്.
എന്നും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അവള്‍ നൂറാവര്‍ത്തി മഹേഷിന്റെ നാമം മന്ത്രിച്ച് ആ രൂപം ആവാഹിച്ചെടുക്കും.അതുമാത്രം മനസ്സില്‍ നിര്‍ത്തി സങ്കല്പരതിയില്‍ അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ കടന്നാക്രമണം.എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ പൂര്‍ണവിധേയത്വത്തില്‍ കിടന്നുകൊടുക്കുമ്പോഴും വിയര്‍ത്തുകിതച്ച് അയാളുറങ്ങുമ്പോഴും അവളുടെ മനസ്സിലെ ആവാഹനരൂപത്തിന് മാറ്റം വരാറില്ല.
മഹേഷിനെക്കുറിച്ച് എല്ലാംതന്നെ അവള്‍ അറിഞ്ഞുവെച്ചിരിക്കുന്നു.ജങ്ഷനില്‍ എസ്.ടി.ഡി.ബൂത്തും ഡി.ടി.പി.സെന്ററും നടത്തുന്ന മഹേഷ് നെത്സണ്‍ മണ്ഡേല റോഡിലെ ആറു വീടുകള്‍ക്കപ്പുറത്ത് ഒന്‍പതാം നമ്പര്‍ വീടുവാങ്ങി താമസം തുടങ്ങിയിട്ട് രണ്ടുവര്ഷം കഴിഞ്ഞിരിക്കുന്നു.ഗൃഹപ്രവേശത്തിനു ക്ഷണിക്കാന്‍ അയാള്‍ ഭാര്യയോടൊപ്പം വന്നപ്പോഴാണ് ആദ്യമായി സംസാരിക്കുന്നത്.അതിനുമുമ്പ് മഹാത്മാഗാന്ധി റോഡിലെ ഏതോ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു അവര്‍.
ഇവിടെ വന്നതിനുശേഷമാണ് അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.കോളേജിലേക്കു പോകുമ്പോഴും മടങ്ങുമ്പോഴുമൊക്കെ അയാള്‍ അഭിമുഖമായി ചുവന്ന ബൈക്കില്‍ കടന്നുപോകാറുണ്ട്.ചിലപ്പോള്‍ ഒറ്റയ്ക്ക്,ചിലപ്പോള്‍ ഭാര്യയോടൊപ്പം.എപ്പോഴായാലും ബൈക്കുനിര്‍ത്തി എന്തെങ്കിലും സംസാരിക്കും.ഒറ്റയ്ക്കായിരിക്കുമ്പോള്‍ ചിലപ്പോഴൊക്കെ ലിഫ്റ്റു തന്നിട്ടുമുണ്ട്.
എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത,സുമുഖന്‍ എന്നുപോലും പറയാനാവാത്ത മഹേഷില്‍ എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന് ഹേമയ്ക്ക് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.അയാളെ കാണുമ്പോള്‍,ആ ശബ്ദം കേള്‍ക്കുമ്പോള്‍,ഉടലാകെ ഒരുതരം തരിപ്പുപടരുന്നു.അരക്കെട്ടില്‍ ഒരു കാവടിയാട്ടം.പാന്റീസില്‍ ഒരു നനവ്.
മറ്റൊരു പുരുഷനോടും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.ഹേമ സ്വയം പറഞ്ഞു:എനിക്കയാളെ ഒരിക്കലെങ്കിലും അനുഭവിക്കണം.അല്ലാതെ ഈ ശരീരം അടങ്ങില്ല.
ഇന്നലെ ബസ്റ്റോപ്പില്‍ വെച്ച് അയാളുടെ ഭാര്യയെ കണ്ടു.ലോഹ്യം പറച്ചിലിനിടയില്‍ അച്ഛന്റെ അസുഖം പ്രമാണിച്ച് രണ്ടുദിവസം അച്ഛനോടൊത്തു ചിലവഴിക്കാന്‍ സ്വന്തം വീട്ടിലേക്കു പോവുകയാണെന്നും രണ്ടു ദിവസത്തേക്കുള്ള മഹേഷിന്റെ ആഹാരം ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ടെന്നും ഹേമ മനസിലാക്കി.
അപ്പോള്‍ ഈ നിമിഷം മഹേഷ് അയാളുടെ വീട്ടില്‍ തനിച്ചാണ്.അവളുടെ ഓരോ അണുവും അയാള്‍ക്കുവേണ്ടി ചുട്ടുപൊള്ളി.
കതകുപൂട്ടി ഗേറ്റുതുറന്ന് അവള്‍ നെത്സണ്‍ മണ്ഡേല റോഡിലേക്കിറങ്ങി ഒന്പതാം നമ്പര്‍ വീട് ലക്ഷ്യമാക്കി നടന്നു.
രണ്ട്
കടുത്ത ഏകാന്തതയുടെ ഒരു രാത്രിക്കു ശേഷം പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേറ്റ മഹേഷ് വാതില്‍ തുറന്ന് മുറ്റത്തിറങ്ങി.അരണ്ട വെളിച്ചവും നേര്‍ത്ത തണുപ്പുമുണ്ട്.മുറ്റത്തു കിടക്കുന്ന പത്രമെടുക്കാനായി ഗേറ്റിനു സമീപത്തേക്കു നടക്കുമ്പോഴാണ് പച്ച മാരുതിയില്‍ ഹേമയുടെ ഭര്‍ത്താവ് സ്വയം ഡ്രൈവു ചെയ്തു പോകുന്നതു കണ്ടത്.പെട്ടെന്ന് ഒരൊറ്റനിമിഷം കൊണ്ട് അയാളുടെ ഉടലില്‍ ഒരു മിന്നലാട്ടം പടര്‍ന്നു.
നെത്സണ്‍ മണ്ഡേല റോഡിലെ മൂന്നാംനമ്പര്‍ വീട്ടില്‍ ഇപ്പോള്‍ ഹേമ ഒറ്റയ്ക്കാണെന്ന ബോധം അയാളുടെ സര്‍വ്വാംഗങ്ങളെയും കോരിത്തരിപ്പിച്ചു.പതിവുപോലെ ഇന്നലെ രാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് നൂറാവര്‍ത്തി ഹേമയുടെ പേരുരുവിട്ട് രൂപം ആവാഹിച്ചതാണ്.ആ വീട്ടില്‍ ഭാര്യയില്ലാതുറങ്ങുന്ന ആദ്യരാത്രിയായിരുന്നു അത്.അയാള്‍ തനിച്ചായ ആ രാത്രിയില്‍ ആര്‍ത്തി പിടിച്ച് മനസിലേക്കെത്തിയ ഹേമ അവിടെ ഇരിപ്പുറപ്പിച്ചു.
എന്നും രാത്രി ഉറങ്ങുന്നതിനു മുമ്പ് അയാള്‍ ഹേമയുടെ നാമം നൂറാവര്ത്തി മന്ത്രിച്ച് ആ രൂപത്തെ ധ്യാനിച്ചാവാഹിക്കും.അതുമാത്രം മനസില്‍ നിര്‍ത്തി സങ്കല്പരതിയില്‍ അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ അപ്രതീക്ഷിതമായി ഭാര്യയുടെ പടര്‍ന്നുകയറല്‍.എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ പൂര്‍ണമായി സഹകരിക്കുമ്പോഴും വിയര്‍ത്തുകിതച്ച് അവളുറങ്ങുമ്പോഴും അയാളുടെ മനസിലെ ആവാഹനരൂപത്തിനു മാറ്റം വരാറില്ല.
ഹേമയെക്കുറിച്ചെല്ലാംതന്നെ അയാള്‍ അറിഞ്ഞുവെച്ചിരിക്കുന്നു.വിമണ്‍സ് കോളേജിലെ അദ്ധ്യാപികയായ ഹേമയെ എസ്.ടി.ഡി.ബൂത്തിലിരുന്ന് പലപ്പോഴും കണ്ടിട്ടുണ്ട്.ഭംഗിയായുടുത്ത സാരിയുടെ ഞൊറിവുകളാണ് ആദ്യം കണ്ണില്‍ പെട്ടത്.മഹാത്മാഗാന്ധിറോഡിലെ വസതിയില്‍ വാടകയ്ക്കു താമസിക്കുന്ന നാളുകള്‍ മുതലേ ശ്രദ്ധിച്ചുതുടങ്ങിയതാണ്.പിന്നീട് നെത്സണ്‍ മണ്ഡേല റോഡില്‍ വീടു വാങ്ങി താമസം തുടങ്ങിയ ശേഷമാണ് അതേ റോഡില്‍തന്നെയാണ് അവളും താമസിക്കുന്നതെന്നറിഞ്ഞത്.ഗൃഹപ്രവേശത്തിന് ഹേമയെയും ഭര്‍ത്താവിനെയും ക്ഷണിച്ചിരുന്നു.അന്നാണ് ആദ്യമായി സംസാരിക്കുന്നത്.
പലപ്പോഴും വഴിയില്‍ വെച്ച് അവളെ അഭിമുഖീകരിക്കാറുണ്ട്.ഒറ്റയ്ക്കു ബൈക്കില്‍ പോകുമ്പോള്‍ ചിലപ്പോഴൊക്കെ ലിഫ്റ്റുകൊടുത്തിട്ടുമുണ്ട്.
എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത സുമുഖി എന്നുപോലും പറയാനാവാത്ത ഹേമയില്‍ എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന് മഹേഷിന് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.അവളെ കാണുമ്പോള്‍,ആ ശബ്ദം കേള്‍ക്കുമ്പോള്‍,ഉടലാകെ ഒരുതരം തരിപ്പു പടരുന്നു.അരക്കെട്ടില്‍ ഒരു കാവടിയാട്ടം.ഉടല്‍മദ്ധ്യത്തില്‍ ഒരനക്കം.
മറ്റൊരു സ്ത്രീയോടും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.മഹേഷ് സ്വയം പറഞ്ഞു:എനിക്കവളെ ഒരിക്കലെങ്കിലും അനുഭവിക്കണം.അല്ലാതെ ഈ ശരീരം അടങ്ങില്ല.
പുലര്‍ച്ചെ പച്ച മാരുതിയില്‍ അവളുടെ ഭര്‍ത്താവ് പോകുന്നതു കണ്ടപ്പോള്‍ ഇന്‍കംടാക്സ് ഓഫീസറായ അയാള്‍ ഏതോ ആവശ്യത്തിനു ദൂരെയെവിടെയോ പോവുകയാണെന്നും ഉടനെ തിരിച്ചെത്താന്‍ സാദ്ധ്യതയില്ലെന്നും മഹേഷ് മനസിലാക്കി.
അപ്പോള്‍ ഈ നിമിഷം ഹേമ അവളുടെ വീട്ടില്‍ തനിച്ചാണ്.അയാളുടെ ഓരോ അണുവും അവള്‍ക്കുവേണ്ടി ചുട്ടുപൊള്ളി.പെട്ടെന്ന് വല്ലാത്തൊരു അവസ്ഥയിലേക്ക് മഹേഷ് കുത്തനെ പതിച്ചു.ഹേമയുമായി ഇണചേരാനുള്ള തീരാത്ത കൊതിയില്‍ കാമവിവശനായി അയാള്‍ ഉരുകി.
കതകുപൂട്ടി ഗേറ്റുതുറന്ന് അയാള്‍ നെത്സണ്‍ മണ്ഡേല റോഡിലേക്കിറങ്ങി മൂന്നാം നമ്പര്‍ വീട് ലക്ഷ്യമാക്കി നടന്നു.
മൂന്ന്
ഒന്പതാംനമ്പര് വീടിനെ ലക്ഷ്യമാക്കി നടക്കുന്ന ഹേമയും മൂന്നാം നമ്പര്‍ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന മഹേഷും നെത്സണ്‍ മണ്ഡേല റോഡില്‍ ഇടയ്ക്കുവച്ച് കണ്ടുമുട്ടി.
അടുത്തെത്തിയപ്പോള്‍ അയാള്‍ ചോദിക്കാതെതന്നെ അവള്‍ പറഞ്ഞു:
“പാലിതുവരെ കണ്ടില്ല.അതുനോക്കി റോഡിലേക്കിറങ്ങിയതാണ്.”
അയാള്‍ വിഷമിച്ച് ചിരിച്ചു.എന്നിട്ട് അവള്‍ ചോദിക്കാതെതന്നെ അയാള്‍ പറഞ്ഞു:“ഞാനും.”
അപ്പോള്‍ അവളും അതേ ചിരി ചിരിച്ചു.
ഇരുവരുടേയും മുമ്പില്‍ കറുത്ത നെടുങ്കന്‍ പാമ്പിനെപ്പോലെ നെത്സണ്‍ മണ്ഡേല റോഡ് നീണ്ടുകിടന്നു.
************************************************************************************
Saturday, September 12, 2009
കഥാപാത്രങ്ങളുടെ ദൈവികപരിണാമം
ഇങ്ങനെ സഭവിക്കുന്നതില്‍നിന്നും നാം മനസ്സിലാക്കുന്നതെന്താണ്? മഹത്വമുള്ള ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ മഹത്വമുള്ള ഒരെഴുത്തുകാരനു മാത്രമേ കഴിയുകയുള്ളു.കഥാപാത്രത്തിന്റെ പ്രസക്തിയും പ്രശസ്തിയും വര്‍ദ്ധിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ വളരുന്നത് എഴുത്തുകാരന്‍ തന്നെയല്ലേ?അസാമാന്യമായ മൗലികപ്രതിഭയുടെ ഉടമയായി അയാള്‍ ഉയരുന്നത് ഇവിടെയാണ്.
എന്നാല്‍ അറിഞ്ഞോ അറിയാതെയോ എഴുത്തുകാരനെ തമസ്ക്കരിച്ചുകൊണ്ട് അയാളുടെ കഥാപാത്രത്തെ കൊണ്ടാടുന്ന ഒരു സ്ഥിതിവിശേഷം ഇന്ന് നമ്മുടെ രാജ്യത്ത് സംജാതമായിരിക്കുകയാണ്.കഥാപാത്രത്തെ സങ്കല്‍പത്തിലെ യഥാര്‍ത്ഥ്യമായിക്കണ്ട് ഒരു പ്രത്യേക വിഭാഗത്തിന്റെ ആരാധ്യപുരുഷനാക്കിമാറ്റി വെച്ചാരാധന നടത്തുമ്പോള്‍ ആ പത്രത്തെ സൃഷ്ടിച്ച വ്യക്തിയെ ഓര്‍മിക്കാതിരിക്കുന്നത് സാംസ്കാരിക അധ:പതനത്തെയാണ് കാണിക്കുന്നത്.ഒരു രചയിതാവിന്റെയും സൃഷ്ടിയിലൂടെയല്ലാതെ സ്വയംഭൂവായിവന്നതാണ് ഈ ആരാധ്യപുരുഷന്‍ എന്ന് പില്‍ക്കാലത്ത് സ്ഥിരീകരിക്കേണ്ടിവരുന്നത് ബോധപൂര്‍വ്വമായ കണ്ണടച്ചിരുട്ടാക്കലാണെന്ന് പറയാതിരിക്കാനാവില്ല.
പറഞ്ഞുവരുന്നത് മഹാപ്രതിഭാശാലിയും ക്ലാസിക് രചനകളുടെ കര്‍ത്താവുമായ കൃഷ്ണദ്വൈപായനവ്യാസനെക്കുറിച്ചാണ്.അപൂര്‍വ്വമായെങ്കിലും വ്യാസന്റെ പേര്‍ കേള്‍ക്കുന്നത് ആശ്വാസപ്രദമാണെങ്കിലും എഴുത്തുകാരന്‍ എന്ന നിലയില്‍ നമ്മള്‍ അദ്ദേഹത്തിന് വേണ്ടവിധത്തിലുള്ള അംഗീകാരം കൊടുത്തിട്ടുണ്ടോ എന്ന് സംശയമാണ്.മാജിക്കല്‍ റിയലിസം എന്ന പേരില്‍ മാര്‍കേസിന്റെ കൃതികളെ നാം കൊണ്ടാടുമ്പോള്‍ വ്യാസകൃതികളിലില്ലാത്ത എന്തു പുതിയ അനുഭവമാണ് ആത്യന്തികമായി മാര്‍കേസ് നമുക്കു നല്‍കുന്നതെന്ന് ആരും ആലോചിച്ചുകാണുന്നില്ല.ലോകസാഹിത്യത്തിലെ ഏതു ക്ലാസിക് കൃതികളേയും അതിജീവിച്ച് ഒന്നാംസ്ഥാനത്തുനില്‍ക്കാന്‍ യോഗ്യതയുള്ള അതിഗംഭീരമായ ക്ലാസിക്കാണ് മഹാഭാരതം എന്ന് നമ്മള്‍ കാണാതെ പോകുന്നതെന്തുകൊണ്ട്?നമുക്കുള്ളതിന്റെ മൂല്യവും മഹത്വവും അറിയാന്‍ ശ്രമിക്കാതെ പടിഞ്ഞാറുനിന്നുവരുന്നതിനെ മഹത്വവല്‍ക്കരിക്കാനുള്ള മുറ്റത്തെ മുല്ലക്കു മണമില്ലാസംസ്കാരത്തിന്റെ ഭാഗമാണിതെന്ന് ആശ്വസിക്കുകയേ നിവൃത്തിയുള്ളു.
ജയസംഹിത എന്ന് ആദിനാമമുള്ള മഹഭാരതത്തെ മറ്റു ക്ലാസിക്കുകളുമായി താരതമ്യംചെയ്ത് അതിന്റെ മഹത്വം സ്ഥാപിച്ചെടുക്കുക എന്നതല്ല ഈ കുറിപ്പിന്റെ ലക്ഷ്യം.വ്യാസവിരചിതമായ കൃതിയിലെ ഒരു കഥാപാത്രം ഒരു മതവിഭാഗത്തിന്റെ ഭഗധേയം നിര്‍ണയിക്കുന്ന ദൈവമായി മാറിയതിലുള്ള പരിണാമസിദ്ധാന്തത്തിന്റെ യുക്തിയെന്ത് എന്ന് ആലോചിക്കുക മാത്രമാണിവിടെ ചെയ്യുന്നത്.
വളരെ മുമ്പുള്ള ഒരു കാലത്തെ മഹാനായ എഴുത്തുകാരനായിരുന്നു വ്യാസന്‍.അദ്ദേഹം ഉല്‍ക്കൃഷ്ടവും അമൂല്യവും മഹത്വവുമുള്ളതായ ചില കൃതികള്‍ രചിച്ചു.അതില്‍ പ്രധാനമാണ് മഹാഭാരതം എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ജയസംഹിത.ആ കൃതിയിലെ ഒട്ടും അപ്രധാനമല്ലാത്ത ഒരു കഥാപാത്രമാണ് കൃഷ്ണന്‍.കൃഷ്ണനിലൂടെ വ്യാസന്‍ എക്കാലത്തും പ്രസക്തമായ ജീവിതപ്രശ്നങ്ങളും അതിന്റെ തത്വങ്ങളും പരിഹാരങ്ങളും മറ്റും ചിന്തനീയമായ രീതിയില്‍ അവതരിപ്പിക്കുന്നു.സ്വയം ആര്‍ജിച്ചെടുത്ത സിദ്ധിയിലൂടെയും കണ്ടറിഞ്ഞും കേട്ടറിഞ്ഞും അനുഭവിച്ചറിഞ്ഞതുമായ അനുഭവങ്ങളിലൂടെയും ജീവിതമെന്ന മഹാസമസ്യയെ വിശദീകരിക്കുകയാണ് വ്യാസന്‍ ചെയ്തത്.ഇത് ആത്മീയമായും ഭൗതികമായും സാധ്യമാക്കിയിരിക്കുന്നു എന്നിടത്താണ് ആ മഹാപ്രതിഭയുടെ തിളക്കം വര്‍ദ്ധിക്കുന്നത്.
ജീവിതത്തെ വിശകലനം ചെയ്യുന്നതിനും മൂല്യവിചാരം നടത്തുന്നതിനും മാത്രമായി വ്യസന്‍ മഹാഭാരതത്തില്‍ പതിനെട്ട് അധ്യായങ്ങള്‍ മാറ്റിവെച്ചിരിക്കുന്നു.ശ്രീമദ് ഭഗവദ്ഗീത എന്ന പേരില്‍ അറിയപ്പെടുന്നാ ഭാഗം കൃഷ്ണാര്‍ജുനസംവാദരൂപത്തിലാണ് വ്യസന്‍ ഘടിപ്പിച്ചിട്ടുള്ളത്.അതായത് ഗീത എന്നത് മഹത്തായ ഒരു കൃതിയിലെ ഒരു സന്ദര്‍ഭം മാത്രമാണ്.വ്യാസന്റെ ആശയങ്ങളും ചിന്തകളും ഭാവനകളുമാണ് കൃഷ്ണനിലൂടെ വായനക്കാരിലെത്തുന്നത്.ജീവിതവിജയവും പരമശാന്തിയും പ്രദാനം ചെയ്യുന്ന ദിവ്യമന്ത്രമായ ഗീത വ്യസന്റേതോ കഥാപാത്രമായ കൃഷ്ണന്റേതോ?ഈ കൃഷ്ണന്‍ ദൈവമായി നമ്മുടെ പൂജാമുറിയിലെത്തുമ്പോള്‍ കൃഷ്ണനെ സൃഷ്ടിച്ച വ്യാസന് എന്തു സ്ഥാനം നല്‍കിയാല്‍ മതിയാകും!പക്ഷെ കൃഷ്ണന്റെ മുമ്പില്‍ ഇന്ന് വ്യാസന് എന്തു പ്രസക്തി?ചിലര്‍ തരം കിട്ടുമ്പോള്‍ മുക്കുവനെന്ന് വ്യാസനെ പരിഹസിച്ച് തരംതാഴ്ത്തുന്നതല്ലാതെ..
വ്യാസന്റെ കാലത്തു ജീവിച്ചിരുന്ന വ്യക്തിയായിരിക്കാം കൃഷ്ണന്‍.ഇദ്ദേഹം എങ്ങനെ ദൈവമായി മാറി എന്നത് സൂക്ഷ്മമായി അന്വേഷിക്കേണ്ട സംഗതിയാണ്.ഇനി മഹാഭാരതം ഒരു ചരിത്രാഖ്യായികയാണെന്നു സമ്മതിച്ചാല്‍പോലും കൃഷ്ണന്‍ ഒരു ചരിത്രപുരുഷനേ ആകുന്നുള്ളു.ചരിത്രപുരുഷന്മാര്‍ ദൈവമായി പരിണമിക്കാറില്ല.മതപരമായും മനശ്ശാസ്ത്രപരമായും വിശകലനം ചെയ്തു മനസിലാക്കേണ്ട കാര്യമാണിത്.സി.വി.രാമന്‍പിള്ളയുടെ മാര്‍താണ്ഡവര്‍മ്മ നാളത്തെ ദൈവമായി മാറുമോ എന്നുകൂടി ഈ പശ്ചാത്തലത്തില്‍ അന്വേഷിക്കേണ്ടതുണ്ട്.
വിഷ്ണുവിന്റെ അവതാരങ്ങളിലൊന്നായതുകൊണ്ടാണ് കൃഷ്ണനെ ദൈവമായി കാണുന്നത് എന്ന് ആരെങ്കിലും പറയുകയാണെങ്കില്‍ വിഷ്ണുവിന്റെ അസ്തിത്വത്തെക്കുറിച്ചും അന്വേഷിക്കേണ്ടതായി വരും.വിഷ്ണു എന്നത് മാജിക്കല്‍ റിയലിസത്തിന്റെ മൂര്‍ത്തിമദ്ഭാവമായ ഒരുകല്‍പന എന്നതിനപ്പുറം മറ്റെന്താണ്?ഓരോരോ കാലങ്ങളില്‍ ദൈവത്തിന് ഓരോ രൂപഭാവങ്ങളാണോ ഉള്ളത്?കാലത്തിനനുസരിച്ച് ദൈവവും മാറുമോ?ദൈവത്തിന് എന്തിന് അവതാരങ്ങള്‍?വിഷ്ണുവും ഒരു കഥാപാത്രം മാത്രമാണ്.
വേദങ്ങളും ഉപനിഷത്തുകളും പരയുന്നത് സത്യം ഒന്നേയുള്ളു എന്നതാണ്.എന്നും മാറ്റമില്ലാതെ സ്ഥിരമായിനില്‍ക്കുന്ന സത്യം.ജഗന്നിയന്താവായ ഈശ്വരന്‍ എന്നോ ഓം എന്നോ ബ്രഹ്മം എന്നോ ഒക്കെ വിളിക്കാവുന്ന ആ ശക്തിയെക്കുറിച്ചും അത് കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഈ ഗ്രന്ഥങ്ങളും മഹാ ഋഷിമാരും നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്.എന്നിട്ടും അതില്‍ നിന്നൊക്കെ വ്യതിചലിച്ച് ചിലരുടെ ഭാവനയില്‍ ഉണ്ടായ രൂപങ്ങളും പാത്രങ്ങളും ദൈവമാണ് എന്നു പറയുന്നതിലെ അനൗചിത്യത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്.ഈശ്വരസാക്ഷാത്ക്കാരം നേടിയ പുണ്യപുരുഷന്മാരാരുംതന്നെ സ്ത്രീപുരുഷനാമരൂപത്തിലുള്ള ഒരു ദൈവത്തെക്കുറിച്ച് ഇന്നുവരെ പറഞ്ഞതായി അറിവില്ല.ബ്രഹ്മത്തെ തേടുന്ന യഥാര്‍ത്ഥ അന്വേഷിക്ക് വിഷ്ണുവോ രാമനോ കൃഷ്ണനോ ആരുംതന്നെ യാതൊന്നുമല്ല എന്നതാണ് സത്യം.
ഭഗവദ്ഗീതയിലെ ഓരോ ശ്ലോകങ്ങളും വ്യാഖ്യാനിച്ച് വിശദീകരിച്ച് നമ്മള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കുന്നത് ഇതെല്ലാം ഭഗവാന്‍ കൃഷ്ണന്‍ പറയുന്നതായാണ്.ഗീതാപരായണമത്സരത്തില്‍ പങ്കെടുത്ത് സമ്മാനം നേടുക എന്നതാണ് മതപാഠശാലകളിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം ഗീതയുടെ പ്രസക്തി.ആരും അവര്‍ക്ക് ഗീത എന്നത് വ്യാസവിരചിതമാണെന്നും ഈ തത്വങ്ങളെല്ലാം വ്യാസനാണ് പറയുന്നതെന്നും പഠിപ്പിച്ചുകൊടുക്കുന്നില്ല.അങ്ങനെ പുതിയ തലമുറയും വ്യാസനെ മറന്ന് അദ്ദേഹത്തിന്റെ കഥാപാത്രമായ കൃഷ്ണനെ ആരാധിക്കാന്‍ തുടങ്ങുന്നു.ഇക്കാര്യത്തില്‍ നമ്മുടെ സനാതനപാരമ്പര്യവും ആര്‍ഷസംസ്കാരവുമൊക്കെ എവിടെ പോയി മറയുന്നു?അതോ വ്യാസനെ തമസ്കരിച്ച് കൃഷ്ണനെ കൊണ്ടാടുന്നതാണ് സംസ്കാരമെന്നാണോ?
ഗീതയിലെ പ്രധാന ശ്ലോകങ്ങളിലൊന്നായ കര്‍മ്മണ്യേ വാധികാരസ്തേ എന്നു തുടങ്ങുന്ന ശ്ലോകം പലപ്പോഴും പലയിടത്തും പരമപ്രധാനമായി പറഞ്ഞുകേള്‍ക്കാറുണ്ട്.അപ്പോഴൊക്കെ അംഗീകാരം കൃഷ്ണനാണ്,വ്യാസനല്ല.വ്യാസന്‍ തന്റെ മനോബുദ്ധിയില്‍ പരുവപ്പെടുത്തിയെടുത്ത രഹസ്യതത്വങ്ങളുടെയും ജീവിതസത്യത്തിന്റെയും അവകാശം അദ്ദേഹത്തിന്റെ കഥാപാത്രം കൊണ്ടുപോകുന്ന ഈ അവസ്ഥ ഒരുപക്ഷെ ദീര്‍ഘദര്‍ശിയായ വ്യാസന്‍ വിഭാവനം ചെയ്തു കാണാണം.താന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ ഏതുവിധത്തിലായാലും ജനങ്ങളിലെത്തിയാല്‍ മതി എന്നു മാത്രമായിരിക്കാം നിഷ്കാമനായ അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാവുക.നന്ദികേടിന്റെ ഈ ലോകത്തെക്കുറിച്ച് അദ്ദേഹം അജ്ഞനാകാന്‍ വഴിയില്ലല്ലോ.
കേണല്‍ അറീലിയാനോ ബുവേന്‍ഡിയ മാര്‍കേസിന്റെ ഒരു കഥാപാത്രമാണെന്നു പറയാന്‍ ആര്‍ജവം കാണിക്കുന്നവര്‍,സി.വി.രാമന്‍പിള്ളയുടെ കാലത്തുണ്ടായിരുന്ന ഒരു രാജാവാണ് മാര്‍ത്താണ്ഡവര്‍മ്മയെന്നു സമ്മതിക്കുന്നവര്‍ കൃഷ്ണന്‍ വ്യാസന്റെ കഥാപാത്രമാണെന്നു പറയാന്‍ മടിക്കുന്നതിലെ കാപട്യം നമ്മള്‍ തിരിച്ചറിയണം.
വാന്മീകിയുടെ കഥാപാത്രത്തിന് ക്ഷേത്രം പണിയാനായി മതേതരത്വം എന്ന മഹാമൂല്യത്തെ പൊളിച്ചുകളഞ്ഞ നാടാണ് നമ്മുടേത്.മുകളില്‍ പറഞ്ഞ വ്യാസകഥാപാത്രത്തിന്റെ ജന്മദിനം ആഘോഷിച്ച് പാതിദിവസം ഗതാഗതസ്തംഭനമുണ്ടാക്കുന്നവരാണ് നമ്മള്‍.ഇത്തരം മതപരമായ വിഡ്ഢിത്തങ്ങള്‍ക്കും കോപ്രായങ്ങള്‍ക്കും കൂട്ടുപിടിക്കുന്നതാകട്ടെ ദൈവികപരിവേഷം ചാര്‍ത്തിക്കൊടുത്ത വ്യാസ-വാന്മീകി കഥാപാത്രങ്ങളേയും.കൃഷ്ണനും രാമനും കഥാപാത്രങ്ങളല്ലെന്നും അവര്‍ നമ്മെയൊക്കെ സംരക്ഷിക്കാന്‍ കഴിവുള്ള ദൈവങ്ങളാണെന്നും ഇന്നത്തെ ഹിന്ദു വിശ്വസിക്കുനതിന് എന്ത് ആധികാരികതയാണുള്ളത്?ഇത്തരം ദരിദ്രവും വികലവുമായ കാഴ്ചപ്പാടാണോ സനാതനപാരമ്പര്യത്തെ മുമ്പോട്ടുനയിക്കുന്നത്?ഈ ജീര്‍ണിച്ച അബദ്ധധാരണകളാണോ മഹത്തായ ആര്‍ഷസംസ്കാരം?
വരുംകാലങ്ങളില്‍ അമൃതാനന്ദമയിയും സത്യസായിബാബയും വിഗ്രഹങ്ങളായാല്‍ തെല്ലും അതിശയിക്കാനില്ല.ഇന്നത്തെ ഒരെഴുത്തുകാരന്‍ ഇവരെ കഥാപാത്രങ്ങളാക്കി നോവലെഴുതിയില്ലെങ്കില്‍പോലും ഒരുപക്ഷെ അടുത്ത തലമുറ ഇവര്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ പണിയുകയും ഇവരുടെ പേരില്‍ രക്തച്ചൊരിച്ചിലുണ്ടാക്കുകയും ചെയ്യുമെന്ന് ഇന്നത്തെ പരിതസ്ഥിതികള്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
വ്യാസനോ വന്മീകിയോ ഒരിക്കല്‍പോലും ചിന്തിക്കാനിടയില്ലാത്തവിധത്തിലുള്ള ദുരുപയോഗമാണ് അവരുടെ കഥാപാത്രങ്ങളെക്കൊണ്ട് ഇന്നത്തെ മതമൗലികവാദികള്‍ സാധിച്ചെടുക്കുന്നത്.മഹര്‍ഷിമാരും മഹാരഥന്മാരുമായ അവരുടെ കഥാപാത്രങ്ങളെ വര്‍ഗീയതയുടെ കൊടുംവിഷം തളിച്ച് മുന്നരങ്ങില്‍ നിര്‍ത്താന്‍ ഇന്നത്തെ മഹര്‍ഷിമാര്‍ മത്സരിച്ച് അലമുറയിടുന്ന കാഴ്ച കാണുമ്പോള്‍ നമുക്കാശ്വസിക്കാന്‍ വ്യാസവിരചിതമായ ഈ ശ്ലോകം തന്നെ ധാരാളം.-യദായദാഹി ധര്‍മ്മസ്യഗ്ലാനിര്‍ഭവതി ഭാരതഅഭ്യുത്ഥാനമധര്‍മ്മസ്യതദാന്മാനം സൃജാമ്യഹം(എപ്പോഴെപ്പോള്‍ ധര്‍മ്മം ക്ഷയിക്കുകയും അധര്‍മ്മം വര്‍ദ്ധിക്കുകയും ചെയ്യുന്നുവോ അപ്പോഴപ്പോഴാണ് ഞാന്‍ ജനിക്കാറ്)***
രമണി
"ഇല്ല.കൊറച്ചുകഴീമ്പം തരാം"
"ങാ,എന്നാ കൊറച്ചുകഴീമ്പം വാ"അയാള്‍ മറ്റൊരു ഉപഭോക്താവിനുനേരെ തിരിഞ്ഞു.
രമണി നിരാശപ്പെട്ടില്ല.അവള്‍ക്കിതൊന്നും പുതുമയല്ലല്ലോ.വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതൊക്കെ ആദ്യാനുഭവങ്ങളായിരുന്നു.അന്നതൊക്കെ മുള്ളുകളായിരുന്നു.ഇന്ന്....മുള്ളും പൂവും തമ്മില്‍ വ്യത്യാസമില്ലല്ലോ.അഥവാ മുള്ളുകള്‍ മാത്രമേയുള്ളുവല്ലോ.
ബസ്റ്റാന്റിന്റെ വടക്കേമൂലയ്ക്ക് ഒരു യുവാവ് ഒറ്റക്കു നില്‍ക്കുന്നതു കണ്ട രമണി സാവധാനം അങ്ങോട്ടു നടന്നു.അയാളെനോക്കി ഒന്നു ചിരിച്ച് ഒരുവട്ടം കറങ്ങി തിരിച്ചുവരുമ്പോള്‍ ഏതോ ബസ്സില്‍ കയറാനായി അയാള്‍ ഓടുന്നു.അവള്‍ക്ക് അയാളോട് തികഞ്ഞ പുഛം തോന്നി.
അവളെ അറിയുന്നവര്‍ ഒരു നികൃഷ്ടജന്തുവിനോടെന്നവണ്ണം അവളെ വെറുപ്പോടുകൂടി നോക്കുകയും അകന്നുമാറിപ്പോവുകയുംചെയ്തു.ഇത്രയും നേരമായിട്ടും തനിക്കായുള്ള ഒരാള്‍പോലും എത്തിയിട്ടില്ല.മുമ്പൊക്കെ ഇത്രയും നേരമൊന്നും കാത്തിരിക്കേണ്ടിവന്നിട്ടില്ല.കാലം ചെല്ലുന്തോറും തന്റെ കാത്തിരിപ്പിന്റെ ദൈര്‍ഘ്യവും കൂടുന്നു.ഇനിയങ്ങോട്ട് കാത്തിരിപ്പിന് അര്‍ത്ഥമില്ലാതെയും വന്നേക്കാം.ഒരിക്കലും വരാനില്ലാത്ത ഒരാളെ കാത്തിരുന്ന് കാത്തിരുന്ന്......ഒരുനിമിഷം രമണി ഭാവിയെക്കുറിച്ചൊന്നു ചിന്തിച്ചുപോയി.തൊട്ടടുത്തനിമിഷം തന്നെ അവള്‍ തിരുത്തി.പാടില്ല,പാടില്ല.തനിക്കതിന് അവകാശമില്ല.
അതുവഴി ഒരു പോലീസ്ജീപ്പ് സവധാനം കടന്നുപോയി.അപ്പോള്‍ രമണി ആരുടെയൊക്കെയോ പിന്നിലേക്ക് വലിഞ്ഞൊളിച്ചു.
ഇന്നും പട്ടിണി തന്നെ ആയിരിക്കും ഫലം.ഈ നാട്ടിലെ പുരുഷന്‍മാരെല്ലാം സന്‍മാര്‍ഗികളും സദാചാരക്കാരുമായി മറിക്കഴിഞ്ഞോ?അവള്‍ നിരാശപ്പെട്ടു.
ബസ്റ്റാന്റിലെ അന്തേവസിയായ അനാഥപ്പട്ടി എവിടെനിന്നോവന്ന് രമണിയുടെ കാലടികളില്‍ ചുംബിച്ചു.ചേര്‍ന്നുനിന്ന് വാലാട്ടി.രമണിയോടൊപ്പം അങ്ങോട്ടുമിങ്ങോട്ടും ഉലാത്തി.അവള്‍ ആ നായയുടെ മൂര്‍ദ്ധാവില്‍ സ്പര്‍ശിച്ചു.അപ്പോള്‍ അവളുടെ കണ്ണില്‍നിന്ന് ഒരുതുള്ളി കണ്ണുനീര്‍ നായയുടെ നിറുകയില്‍ വീണു.പിന്നെ അതിനെ അടിച്ചുമാറ്റിക്കൊണ്ട് അവള്‍ പറഞ്ഞു:
"നീയും പോ.എന്റടുത്തു വരണ്ട.പോ.പോ."
നായ വാലാട്ടിക്കൊണ്ട് ഒന്നുകൂടി ചേര്‍ന്നുനിന്നു.
വയറു കത്തുകയാണ്.ഇനി പാതിരാത്രി കഴിഞ്ഞ് വല്ല ലോറിക്കാരും വന്നെങ്കിലായി.അതുവരെ താന്‍ ജീവിച്ചിരിക്കുമോ?!
പതിവായി സ്റ്റാന്റിന്റെ പടിഞ്ഞാറെമൂലയ്ക്കു കിടന്നുറങ്ങുന്ന കുഷ്ടരോഗിയായ എസ്തേര്‍ അന്ന് നേരത്തെതന്നെ തെണ്ടല്‍ മതിയാക്കി തിരിച്ചെത്തി.അയാള്‍ ഞൊണ്ടി ഞൊണ്ടി രമണിയുടെ മുമ്പിലെത്തി മൂന്നുവിരലുകള്‍ ഉയര്‍ത്തി അവളെ കാണിച്ചു.അവള്‍ കണ്ണടച്ചു നിഷേധിച്ചു.അയള്‍ നാലു വിരലുകളുയര്‍ത്തി.അതും അവള്‍ നിഷേധിച്ചു.പിന്നെ അവള്‍ കണ്ണുകളില്‍ ദയനീയഭാവത്തോടെ അഞ്ചുവിരലുകള്‍ ഉയര്‍ത്തിക്കണിച്ചു.എസ്തേര്‍ തന്റെ മടിയില്‍നിന്ന് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തി.നാലുരൂപ എഴുപത്തിയഞ്ച് പൈസ.
രമണിയുടെ കണ്ണുകളിലേക്കുറ്റുനോക്കിക്കൊണ്ട് നായ മറ്റൊരിടത്തേക്ക് പിന്‍വാങ്ങി.രമണി മൂത്രപ്പുരയ്ക്കു പിന്നിലെ ഇരുട്ടില്‍ ഭിത്തിയോടുചേര്‍ന്നുനിന്ന് ഭക്ഷണം സ്വപ്നം കണ്ടു.അരികില്‍ ഓടയുടെ ദുര്‍ഗന്ധം.എല്ലാം ആകെ വൃത്തികേടാണ്.
എസ്തേര്‍ നാലേമുക്കാല്‍ രൂപ മുതലാക്കി തന്റെ മൂലയിലേക്കു പോയി.തട്ടുകടകള്‍ സജീവമായിത്തുടങ്ങി.രമണി ആര്‍ത്തിയോടെ ഒരു തട്ടുകടയിലേക്ക് കയറിച്ചെന്ന് നാലുദോശ പറഞ്ഞ് ബെഞ്ചിലിരുന്നു.അത്രയ്ക്കും അവള്‍ തളര്‍ന്നിരുന്നു.കടക്കാരന്‍ പറഞ്ഞു:"അവിടിരിക്കണ്ട.അപ്രത്തോട്ടു മാറി നിക്ക്."